child-pornography

ആലപ്പുഴ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡുചെയ്യുന്നവരെ പിടികൂടാൻ ഇറങ്ങിയ പൊലീസിന്റെ കൈയിൽപ്പെട്ടത് അച്ഛനും മകനും. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ 22കാരനും അച്ഛനുമാണ് പിടിയിലായത്. ചോദ്യം ചെയ്യലിനിടെ മകൻ നൽകിയ മൊഴികേട്ട് പൊലീസുകാർ അന്തം വിട്ടുപോയി. അശ്ലീല രംഗങ്ങൾ ഡൗൺലോഡുചെയ്യാൻ 22കാരൻ ഉപയോഗിച്ചത് അച്ഛന്റെ ഫോണായിരുന്നു. അച്ഛനാണെങ്കിൽ ഇതൊട്ട് അറിഞ്ഞുമില്ല. പൊലീസുകാർ പറഞ്ഞപ്പോഴാണ് കാര്യങ്ങൾ അദ്ദേഹത്തിന് പിടികിട്ടിയത്. നിരവധി വീഡിയോകളും ചിത്രങ്ങളും അച്ഛന്റെ ഫോണുപയോഗിച്ച് യുവാവ് ഡൗൺലോഡുചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കുട്ടികളുടെ ദൃശ്യങ്ങൾ ഡൗൺലോഡുചെയ്തതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ മറ്റൊരാളെയും പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയച്ച് പരിശോധിക്കും. ഇതിന്റെ ഫലം വന്നശേഷമായിരിക്കും ഇവർക്കെതിരെ പോക്സോ നിയമപ്രകാരമുളള നടപടി സ്വീകരിക്കുക.

കുട്ടികളുടെ അശ്ലീല രംഗങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഇന്റർപോളിന്റെ സഹകരണത്തോടെ കേരളപൊലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന റെയ്‍ഡുകളിൽ ആകെ 525 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 428 പേർ അറസ്റ്റിലാവുകയും ചെയ്തു. ഇതിൽ ഐ ടി പ്രൊഫഷണലുകളും ഡോക്ടർമാരും ഉൾപ്പെടുന്നു.