
ന്യൂഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ 136ആമത്തെ സ്ഥാപക ദിനം ആഘോഷിക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്ത് എവിടെയും ആഘോഷ ചടങ്ങിൽ കാണാനാവില്ല. കാരണം പതിവ് പോലെ അദ്ദേഹം വിദേശത്ത് പോയിരിക്കുകയാണ്. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുലിന്റെ അസാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടതോടെ അദ്ദേഹം എവിടെ എന്ന് തിരക്കിയവരോട് വയനാട്ടെ കോൺഗ്രസ് എം പി വിദേശത്താണെന്ന മറുപടിയാണ് കോൺഗ്രസ് വക്താവിൽ നിന്നും ലഭിച്ചത്. അതേസമയം ഏത് വിദേശ രാജ്യത്താണ് അദ്ദേഹം പോയതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ന്യൂസ് ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവര പ്രകാരം ഇന്നലെ രാവിലെ ഖത്തർ എയർവേയ്സ് വിമാനത്തിൽ രാഹുൽ ഗാന്ധി മിലാനിലേക്ക് പോയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ മുത്തശ്ശിയെ കാണുവാനായി പോയതാണെന്ന് അനുമാനിക്കുന്നു. മുൻപും മുത്തശ്ശിയെ സന്ദർശിക്കാനായി രാഹുൽ ഇന്ത്യവിട്ട് പോയിട്ടുണ്ട്. എന്നാൽ രാഹുലിന്റെ വിദേശയാത്രയെ പരിഹസിച്ചു കൊണ്ട് ബി ജെ പി നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. കോൺഗ്രസ് സ്ഥാപകദിനം ആഘോഷിക്കുന്ന സമയത്ത് രാഹുൽ ഓടിപ്പോയി എന്ന് പരിഹസിച്ചുകൊണ്ട് ദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തു.
മോദി സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ രാജ്യത്തെ കർഷകർ ഡൽഹി കേന്ദ്രമാക്കി നടത്തുന്ന സമരം കൊടുമ്പിരിക്കൊള്ളുന്ന അവസരത്തിലാണ് രാഹുലിന്റെ വിദേശ യാത്ര എന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷത്തിന്റെ മുഖമായി നിൽക്കേണ്ട സമയത്ത് അദ്ദേഹത്തിന്റെ അപ്രതീക്ഷിത യാത്രയെ വിമർശിച്ചു കൊണ്ട് യു പി എയിലും ശബ്ദം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം രാഹുലിനെ പരസ്യമായി വിമർശിച്ചു കൊണ്ട് ശിവസേന മുഖപത്രമായ സാമ്നയിലൂടെ രംഗത്തുവന്നിരുന്നു. ബിജെപിക്കെതിരായ മഹാസഖ്യം നയിക്കാൻ കോൺഗ്രസിന് കഴിവില്ലെന്ന് തുറന്നെഴുതുകയായിരുന്നു ശിവസേന സാമ്നയിലെ എഡിറ്റോറിയലിലൂടെ. മുൻപും പാർലമെന്റ് കൂടുന്ന അവസരത്തിലുൾപ്പടെ രാഹുൽ ഗാന്ധി വിദേശയാത്ര നടത്തി വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്.