
ന്യൂഡൽഹി: ജനക്പുരി വെസ്റ്റ് - നോയിഡ ബൊട്ടാണിക്കൽ ഗാർഡൻ പാതയിലെ പുതിയ മെട്രോസർവീസിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തതോടെ പിറന്നത് പുതു ചരിത്രം. രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസാണ് ഇത്. 37കിലോമീറ്ററിലാണ് സർവീസ് നടത്തുക.45 മിനിട്ടുകൊണ്ട് ഓടിയെത്തും. 25 സ്റ്റേഷനുകളാണ് ഉളളത്. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ഫ്ളാഗ് ഒഫ്. സ്മാർട്ട് സിസ്റ്റത്തിലേക്ക് ഇന്ത്യ എത്രവേഗത്തിൽ മുന്നേറുന്നുവെന്നതിനെ തെളിവാണ് പുതിയ സർവീസെന്ന് ഫ്ളാഗ് ഒഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
'കുറച്ചുവർഷങ്ങൾക്കുമുമ്പ് രാജ്യം സ്മാർട്ട് സിസ്റ്റങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നില്ല. അതിനാൽ നഗരവത്കരണവും സാങ്കേതിക വികസനവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നു. നമ്മുടെ സർക്കാർ അത് മാറ്റി. ജീവിത സൗകര്യങ്ങൾ പൂർത്തീകരിക്കാനുളള അവസരമായി നഗരവൽക്കരണത്തെ കണക്കാക്കണം'- മോദി പറഞ്ഞു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മൂന്നാംഘട്ട വിപുലീകരണത്തിന്റെ ഭാഗമായി 2017 ഡിസംബറിൽ ഡ്രൈവറില്ലാ ട്രെയിനുകളുടെ ട്രയൽ ആരംഭിച്ചിരുന്നു.സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റേഷനുകളിൽ നിന്നാണ് ഇവ നിയന്ത്രിക്കുന്നത്.മജന്ത ലൈനിലെ സർവീസ് വിജയകരമായാൽ 2021 പകുതിയോടെ പിങ്ക് ലൈനിലും ഇവ ഓടും.
യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാനുള്ള സൗകര്യത്തിനായി ഒരു റൂട്ടിലെ ട്രെയിനുകൾക്കും സ്റ്റേഷനുകൾക്കും ഒരു നിറമാണ്. എയർപോർട്ട് എക്സ് പ്രസ് ലൈനിലെ പൂർണ പ്രവർത്തനസജ്ജമായ ദേശീയ പൊതുമൊബിലിറ്റി കാർഡ് സേവനവും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.റുപേ ഡെബിറ്റ് കാർഡ് കൈവശമുള്ള ആർക്കും ഈ റൂട്ടിൽ അതു ഉപയോഗിച്ച് യാത്ര ചെയ്യാം. 2022ഓടെ ഡൽഹി മെട്രോ ശൃംഖലയിൽ എല്ലാ റൂട്ടിലും ഈ സൗകര്യം ലഭ്യമാക്കും.
2002ഡിസംബർ 25ന് തുടക്കം കുറിച്ച ഡൽഹി മെട്രോ ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി. ആയിരുന്നു. ആറ് സ്റ്റേഷനുകളമായി 8.2 കി.മീറ്റർ ദൂരത്തിലായിരുന്നു ആദ്യ സർവീസ്. പിന്നീട് 242 സ്റ്റേഷനുകളുള്ള രാജ്യത്തെ ഏറ്റവും വലിയ മെട്രോ സർവീസായി വളർന്നു.ഇപ്പോൾ 10 റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. 26 ലക്ഷം പേരാണ് പ്രതിദിന യാത്രക്കാർ.