
ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി-അണ്ണാ ഡിഎംകെ സംഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾ പുറത്തേക്ക്. ആജ്ഞാപിക്കാൻ സഖ്യകക്ഷിയായി ഒരു ദേശീയ പാർട്ടിയുടെ ആവശ്യമില്ലെന്ന് ബിജെപിയ്ക്ക് എഐഎഡിഎംകെ താക്കീത് നൽകി.
തിരഞ്ഞെടുപ്പിൽ എടപ്പാടി പളനി സ്വാമി തന്നെയായിരിക്കും എഐഎഡിഎംകെയുടെ മുഖമെന്നും പാർട്ടി വ്യക്തമാക്കി.നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസ്വാമിയെ അംഗീകരിക്കാൻ ബിജെപി ഇതുവരെ തയ്യാറായിരുന്നില്ല.
സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെ നേതാവ് എടപ്പാടി പളനിസ്വാമിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കുമോ എന്ന ചോദ്യങ്ങൾക്ക് പ്രകാശ് ജാവദേക്കർ മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിജെപിയ്ക്ക് മറുപടിയുമായി എഐഎഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്.
ദ്രാവിഡ പാർട്ടികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, ദേശീയ പാർട്ടിയുടെ ശ്രമം വിജയിക്കില്ലെന്നും അണ്ണാഡിഎംകെ ഡെപ്യൂട്ടി കോർഡിനേറ്റർ കെ പി മുനിസ്വാമി വ്യക്തമാക്കി. സഖ്യത്തിൽ നിന്ന് കാലുവാരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2021 ഏപ്രിൽ-മേയ് മാസങ്ങളിലായിട്ടാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.ബിജെപിക്ക് സംസ്ഥാനത്ത് എംഎൽഎയോ എംപിയോ ഇല്ല. എന്നാൽ അണ്ണാഡിഎംകെ ഒൻപത് വർഷമായി അധികാരത്തിലിരിക്കുകയാണ്.