arya-rajendran

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ ഇനി ആര്യ രാജേന്ദ്രൻ നയിക്കും. കോർപ്പറേഷൻ മേയറായി ആര്യ രാജേന്ദ്രനെ ഇന്ന് ചേർന്ന നഗരസഭ കൗൺസിൽ തിരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറന്റീനിൽ ആയതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല.

ആകെ പോൾ ചെയ്‌ത 98 വോട്ടുകളിൽ 54 വോട്ടുകൾ ആര്യ നേടിയപ്പോൾ എൻ ഡി എയുടെ മേയർ സ്ഥാനാർത്ഥിയായ സിമി ജ്യോതിഷ് 35 വോട്ടും യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥിയായ മേരി പുഷ്‌പം 9 വോട്ടുകളുമാണ് നേടിയത്. ആര്യയുടെ സത്യപ്രതിജ്ഞ ചടങ്ങിന് തലസ്ഥാനത്തെ മുൻ മേയർമാരായ ചന്ദ്രിക, വി കെ പ്രശാന്ത്, കെ ശ്രീകുമാർ, ശിവൻകുട്ടി അടക്കം പ്രമുഖരുടെ നിര തന്നെയുണ്ടായിരുന്നു. മന്ത്രി കടകംപളളി സുരേന്ദ്രനും ചടങ്ങിനെത്തി.

സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ് എഫ്‌ ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. ഓരോ വാർഡിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്നതാണ് സ്വപ്‌ന പദ്ധതിയെന്ന് ആര്യ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് അസുഖങ്ങൾ പിടികൂടൂമോയെന്ന ഭയത്താ‍ൽ ചെറിയ അസുഖങ്ങൾക്ക് ചികിത്സ തേടാൻ കുട്ടികൾ ഉൾപ്പടെയുളളവർ മടിക്കുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. ഒരു വർഷത്തിനു ശേഷം സ്‌കൂളുകളിലെത്തുന്ന വിദ്യാർത്ഥികൾക്കു ഗംഭീര സ്വീകരണം ഒരുക്കും. തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുളള പദ്ധതികൾ ആരംഭിക്കുമെന്നും ആര്യ വ്യക്തമാക്കി. മേയർ സ്ഥാനത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടു പോകാനാണ് ആര്യയുടെ ആഗ്രഹം.