bineesh-kodiyeri

ബംഗളൂരു: കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായി അറുപത് ദിവസം തികയാനിരിക്കെയാണ് കുറ്റപത്രം. പ്രാഥമിക കുറ്റപത്രമാണ് ബംഗളൂരു സെഷൻസ് കോടതിയിൽ ഇ ഡി സമർപ്പിച്ചത്.

ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷിനെതിരെ അറുപത് ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാൻ കൂടിയാണ് എൻഫോഴ്സ്‌മെന്റ് നടപടി. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

ലഹരിമരുന്നുകേസിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ സി ബി) അറസ്‌റ്റ് ചെയ്‌ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെതിരേ ഇ ഡി കേസെടുത്തത്. മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ബിനീഷിന്റെ ബിനാമിയാണെന്ന് സംശയിക്കുന്ന അബ്‌ദുൽ ലത്തീഫ്, മുഹമ്മദ് അനൂപിന്റെ റെസ്റ്റോറന്റ് പങ്കാളി റഷീദ് എന്നിവരെ ചോദ്യംചെയ്‌തതിൽനിന്നുളള വിവരങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.