
കടമ്പനാട് (പത്തനംതിട്ട): സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ `മുഖ്യമന്ത്രി'യായി ബാല പാർലമെന്റ് നിയന്ത്രിച്ച പെൺകുട്ടി ഇരുപത്തി രണ്ടാംവയസിൽ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
തിരുവനന്തപുരത്ത് മേയറായും അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റായും ഇരുപത്തിയൊന്നുവയസുള്ള യുവതികളെ നിയോഗിച്ച സി.പി.എം തന്നെയാണ് ഇവിടെ പ്രിയങ്കയെ പ്രസിഡന്റാക്കിയത്. മുതിർന്ന വനിതാ അംഗങ്ങൾ ഉണ്ടെങ്കിലും അഞ്ചാം വാർഡിൽ നിന്ന് 230 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രിയങ്കയെ തിരഞ്ഞെടുക്കുകയായിരുന്നു.
2016-ൽ കുടുംബശ്രീ നടത്തിയ ബാലപാർലമെന്റ് മത്സരത്തിൽ ജേതാവായാണ് അന്ന് മുഖ്യമന്ത്രിയായത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എം.എസ് സി സൈക്കോളജി അവസാന സെമസ്റ്റർ വിദ്യാർത്ഥിനിയാണ്.കടമ്പനാട് മുല്ലശേരിൽ പ്രതാപന്റെയും ആശാ പ്രതാപിന്റെയും മകളാണ്.
മസ്കുലർ ഡിസ്ട്രൊഫി രോഗം ബാധിച്ചവരുടെ സംഘടനയായ മൈൻഡിനുവേണ്ടി സജീവമായി പ്രവർത്തിക്കുന്നു. എസ് എഫ് ഐ അടൂർ ഏരിയാ കമ്മറ്റി അംഗമാണ്.