
തിരുവനന്തപുരം: ഒഴിപ്പിക്കൽ നടപടിക്കിടെ പൊലീസ് എത്തിയപ്പോൾ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജൻ ഇന്ന് പുലർച്ചെ മരിച്ചിരുന്നു.
നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി നൽകിയ പരാതിയെത്തുടർന്ന് ഭൂമി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.ഇത് നടപ്പാക്കാൻ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. കുടിയൊഴിപ്പിക്കൽ തടയാൻ രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ പൊലീസുകാർ ലൈറ്റർ തട്ടിയതിനെത്തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് രാജന്റെ മക്കൾ പറയുന്നത്.