
ന്യൂഡൽഹി: തങ്ങൾ നിർമിക്കുന്ന എല്ലാത്തിന്റേയും 50 ശതമാനവും ഇന്ത്യയ്ക്കും ലോകാരോഗ്യ സംഘടനയുടെ വാക്സിൻ ആഗോള വാക്സിൻ വിതരണ കൂട്ടായ്മയായ 'കോവാക്സി'നുമാകും നൽകുകയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സിഇഒ ആയ അദാർ പൂനാവാല. അതേസമയം അടുത്ത വർഷത്തിന്റെ തുടക്കത്തിലുള്ള ആറ് മാസങ്ങളിൽ ലോകമാകമാനം കൊവിഡ് വാക്സിന് ദൗർലഭ്യം അനുഭവപ്പെടുമെന്നും ആ സാഹചര്യം ഒഴിവാക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, 2021 ആഗസ്റ്റ്, സെപ്തംബർ മാസങ്ങൾ മുതൽ ഈ സ്ഥിതിക്ക് മാറ്റം സംഭവിക്കുമെന്നും പൂനാവാല വിശദീകരിച്ചു. മറ്റ് വാക്സിൻ നിർമാതാക്കളും വ്യാപകമായി നിർമാണം ആരംഭിക്കുമ്പോഴാണ് വാക്സിൻ ദൗർലഭ്യത്തിന് അയവ് വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആസ്‌ട്രാ സെനേക്കയും ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നുകൊണ്ട് 'ഓക്സ്ഫോർഡ് വാക്സിൻ' എന്ന് പേരുള്ള കൊവിഷീൽഡ് വാക്സിൻ നിർമ്മിക്കാനുള്ള കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.
40-50 മില്ല്യൺ വാക്സിൻ ഡോസുകൾ ഇപ്പോൾത്തന്നെ നിർമ്മിച്ചുകഴിഞ്ഞുവെന്നും 2021 ജൂലായോടെ 300 മില്ല്യൺ ഡോസുകൾ നിർമ്മിക്കാൻ സാധിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സിഇഒ കണക്കുകൂട്ടുന്നുണ്ട്. ഇന്ത്യയുടെ ജനബാഹുല്ല്യം കണക്കിലെടുക്കുമ്പോൾ 50 മില്ല്യൺ വാക്സിൻ ഡോസുകളിൽ ഭൂരിഭാഗവും ഇന്ത്യയ്ക്ക് തന്നെയാകും ലഭിക്കുകയെന്നും പൂനാവാല വ്യക്തമാക്കി.
ഇന്ത്യയിൽ ആദ്യം അനുമതി ലഭിക്കുക 'കൊവിഷീൽഡ്' വാക്സിനായിരിക്കും എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനിടെ, കൊവിഷീൽഡ് ഉൾപ്പെടെ ഇന്ത്യയിലേക്ക് മൊത്തം ആറ് വാക്സിനുകളാണ് എത്തുക എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഐസിഎംആറിനൊപ്പം ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്സിൻ, ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് അമേരിക്കയുടെ എംഐടിയുമായി ചേർന്ന് നിർമിക്കുന്ന വാക്സിൻ, സൈഡസ് കാഡിലയുടെ സൈ കോവ്-ഡി, റഷ്യയുടെ സ്പുട്നിക് 5 എന്നിവയാണവ.