rajanikanth

ചെന്നൈ: രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത്. പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് തീരുമാനം.കടുത്ത നിരാശയോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് അദ്ദേഹം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

തന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നവർ ദുഃഖിക്കാന്‍ ഇടവരരുതെന്നും, വാക്കുപാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ടെന്നും രജനീകാന്ത് ട്വീറ്ററിൽ കുറിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് രജനീകാന്തിനെ 'അണ്ണാത്തെ' എന്ന സിനിമയുടെ സെറ്റിൽ നിന്ന് നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന് അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു.

pic.twitter.com/bUzAYURjdv

— Rajinikanth (@rajinikanth) December 29, 2020

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് ഈ മാസം ആദ്യമാണ് രജനികാന്ത് പ്രഖ്യാപിച്ചത്. ആരാധക കൂട്ടായ്‌മയായ രജനി മക്കൾ മൻട്രവുമായുളള കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഡിസംബർ 31ന് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും, ജനുവരിയിൽ പുതിയ പാർട്ടി പ്രവർത്തനം ആരംഭിക്കുമെന്നും സൂപ്പർ സ്റ്റാർ വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട്ടിൽ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്നും, ചിഹ്നം ഓട്ടോറിക്ഷയായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നു.