thomas-issac

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. വിവാദത്തെ കുറിച്ച് തോമസ് ഐസക്കിനോട് എത്തിക്‌സ് കമ്മിറ്റി വിശദീകരണം ചോദിച്ചതിനെ തുടർന്നാണ് മന്ത്രി ഹാജരായത്. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നൽകിയ നോട്ടീസിൽ വിശദീകരണം നൽകാനാണ് മന്ത്രിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്.

സ്വയം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എത്തിക്‌സ് കമ്മിറ്റി വിളിച്ച് വരുത്തിയത്. അതിൽ നാണക്കേടിന്റെ ഒരു കാര്യവും ഇല്ലെന്നാണ് തോമസ് ഐസക്കിന്റെ പ്രതികരണം. മന്ത്രിയുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും എത്തിക്‌സ് കമ്മിറ്റി നടപടി പ്രഖ്യാപിക്കുക.

നോട്ടീസ് നൽകിയ വി ഡി സതീശനെ കമ്മിറ്റി വിസ്‌തരിച്ചിരുന്നു. സി എ ജി റിപ്പോർട്ട് നിയമസഭയിൽ വരും മുമ്പ് പുറത്ത് വിട്ടതിൽ ഇപ്പോൾ നടപടി എടുത്തില്ലെങ്കിൽ അത് കീഴ്‌വഴക്കമായി വരും കാലത്ത് മാറാനിടയുണ്ടെന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്. ചട്ടലംഘനമാണെന്ന് അറിഞ്ഞു കൊണ്ടാണ് മന്ത്രി റിപ്പോർട്ട് പുറത്ത് വിട്ടതാണെന്നും സതീശൻ ആരോപിച്ചിരുന്നു.