colash

കണ്ണുനീരോടെയല്ലാതെ 2020 നെക്കുറിച്ച് ചരിത്രത്തിന് ഓർക്കാനോ രേഖപ്പെടുത്താനോ ഇനി കഴിയില്ല. കൊവിഡിൽ തുടങ്ങിയ ദുരന്തങ്ങൾ,​ നിരവധി പ്രതിഭകളുടെ അപ്രതീക്ഷിത വിയോഗങ്ങൾ,​ മനുഷ്യനിർമ്മിത ദുരന്തങ്ങൾ....എന്ന് മാറുമെന്ന് ഉറപ്പില്ലാത്ത ആശങ്കകൾ, അതിനിടയിലെവിടെയൊക്കെയോ പ്രതീക്ഷകളുടെ ചെറുവെട്ടങ്ങൾ...അങ്ങനെ കണ്ണീരണിഞ്ഞ 12 മാസങ്ങളാണ് കഴിഞ്ഞു പോകുന്നത്....

കൊവിഡ് മഹാമാരിയോടെയായിരുന്നു വർഷത്തിന് തുടക്കം. ആകെരോഗികളുടെ എണ്ണം എട്ട് കോടിയും കവിഞ്ഞ് എഴുവൻകരകകളിലായി ഇപ്പോഴും കുതിക്കുകയാണ്. മരണം 18 ലക്ഷത്തിലെത്തി. മാത്രമല്ല, ജനിതകമാറ്റങ്ങളോടുകൂടിയ കൂടുതൽ ശക്തിയേറിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയുംകഴിഞ്ഞു. ചൈനയും അമേരിക്കയും ഉൾപ്പടെയുള്ള വൻശക്തികളെല്ലാം കൊവിഡിന് മുന്നിൽ പത്തിതാഴ്‌ത്തി. തകരുന്ന സമ്പദ്‌വ്യവസ്ഥകളുമായി ലോകരാജ്യങ്ങൾ വിറങ്ങലിച്ചുനിൽക്കുന്നു. ഇതിനുമുമ്പ് കേട്ടുകേൾവിയില്ലാതിരുന്ന മഹാവൈറസിനെ പ്രതിരോധിക്കാനായി വാക്സിനുകളെത്തുന്നു എന്നതാണ് പ്രതീക്ഷയുടെ ഇത്തിരിവെട്ടം.

മൗറീഷ്യസിലെ എണ്ണച്ചോർച്ച

2020 ജൂലായ് 25 ന് എം വി വകാഷിയോ എന്ന കപ്പൽ മൗറീഷ്യൻ തീരത്തെ കോറൽ റീഫുകളിൽ ഇടിച്ചു കയറിയതാണ് ഈ വർഷത്തെ കൊറോണക്കപ്പുറമുള്ള ഏറ്റവും ആദ്യത്തെ ദുരന്തം. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ കപ്പലിലെ ഇന്ധന എണ്ണയുടെ ചോർച്ചയാൽ കടലിലും കരയിലും എണ്ണ പടർന്നു. കപ്പൽ രണ്ടായി പിളർന്ന് കപ്പലിന്റെ മുകൾഭാഗം കടലിൽ ഉപേക്ഷിക്കേണ്ടി വന്നു.

ബെയ്‌റൂട്ടിലെ സ്ഫോടനം

2020 ആഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്ത് ഒരു വലിയ പൊട്ടിത്തെറിയുണ്ടായി. തുറമുഖത്തെ വെയർഹൗസിൽ ശേഖരിച്ചിരുന്ന 3000 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. എങ്ങനെയാണ് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചത് എന്നതിന് ഇന്നും ഉത്തരമില്ല. സ്‌ഫോടനത്തിൽ ഇരുനൂറിലധികം പേർ മരിച്ചു. 6500 പേർക്ക് പരിക്കേറ്റു.മൂന്നു ലക്ഷം ആളുകളുടെ വീടുകൾ താമസയോഗ്യമല്ലാതായി. ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം കണക്കാക്കിയത്.

ജനുവരി 3: ഖാസിം സുലൈമാനി വധിക്കപ്പെട്ടു
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അമേരിക്ക ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചു. ഡ്രോണുകളുടെ സഹായത്തോടെയാണ് യു.എസ് കൃത്യം നടത്തിയത്. ഇതേ ആക്രമണത്തിൽ ഇറാനിയൻ പാ‍ർലമെന്ററി നേതാവ് അബു മഹ്ദി അൽ-മുഹന്ദിസും കൊല്ലപ്പെട്ടു.

മെയ് 25: ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം
യു.എസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ നടുറോഡിൽവച്ച് പൊലീസ് മൃഗീയമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ജനകീയ പ്രതിഷേധം ശക്തമായി. രാജ്യവ്യാപകമായും പിന്നീട് ലോകവ്യാപകമായും പ്രതിഷേധങ്ങളും ഐക്യദാർഢ്യ പ്രകടനങ്ങളും ഉയർന്നു. അമേരിക്കയുൾപ്പടെ വെള്ളക്കാർക്ക് ആധിപത്യമുള്ള രാജ്യങ്ങളിൽ കറുത്തവർഗക്കാരുടെ അവകാശനിഷേധങ്ങളെക്കുറിച്ച് ലോകം ചിന്തിച്ചു.

ലോകം തിരഞ്ഞത്

മുൻകാലങ്ങളിൽ നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത് ലോകം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത്. why എന്ന വാക്കാണ് ഗൂഗില്‍ സേർച്ചിൽ ഏറ്റവുംകൂടുതൽ വന്നിട്ടുള്ളത്.

കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണവും കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകൾ പറയുന്നത്.

പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

ഓഗസ്‌റ്റ് 11: സ്‌പുട്‌നിക് വാക്‌സിൻ
കൊവിഡ്-19 വൈറസിനെതിരെ റഷ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് വാക്‌സിൻ ഓഗ്‌സ്‌റ്റ് 11നാണ് രജിസ്‌റ്റർ ചെയ്‌തത്. കൊവിഡിനെതിരെ ലോകത്ത് ആദ്യമായി രജിസ്‌റ്റർ ചെയ്‌ത വാക്‌സിനാണ് സ്‌പുട്‌നിക്.

സമാധാനത്തിന്റെ കരാറുകൾ

ഫെബ്രുവരി 19: താലിബാൻ സമാധാനത്തിലേക്ക്
യു.എസും താലിബാനും തമ്മിൽ ഖത്തറിലെ ദോഹയിൽ വെച്ച് സമാധാന കരാറിൽ ഒപ്പുവെച്ചു. മാ‍ർച്ച് പത്ത് മുതൽ അഫ്ഗാനിൽ നിന്നും യു.എസ് സേനയെ ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് കരാർ.

സെപ്തംബർ 16 : അബ്രഹാം കരാർ
ഇസ്രായേലുമായുള്ള സമാധാനക്കരാറിൽ ഒപ്പുവച്ച് യു.എ.ഇയും ബഹ്‍റൈനും. മദ്ധ്യസ്ഥത വഹിച്ചത് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പുതിയ മദ്ധ്യപൂർവേഷ്യയുടെ ഉദയം എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചതുപോലും.

ട്രംപ് ഔട്ട്,​ ബൈഡൻ ഇൻ

306 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടി ജോ ബൈഡൻ യുഎസ് പ്രസിഡന്റാകാൻ യോഗ്യത ഉറപ്പിച്ചതോടെ അടുത്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെയെന്ന് ഔദ്യോഗികമായ സ്ഥിരീകരണമായി. തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ വിജയിയായി യു.എസ് മാദ്ധ്യമങ്ങൾ പ്രഖ്യാപിച്ചെങ്കിലും എതിരാളിയും നിലവിലെ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപ് പരാജയം സമ്മതിക്കാതിരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ വിജയമെന്നതു കൊണ്ടാണ് ഇലക്ടറൽ കോളേജ് ഫലം ശ്രദ്ധ നേടിയത്.

ചരിത്രം കുറിച്ച് കമല

ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റ്. യു.എസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമലയ്ക്ക് സ്വന്തം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടത്തിനും കമല ഹാരിസ് ഉടമയായി. അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയെന്ന പ്രത്യേകതയുമുണ്ട് 55 കാരിയായ കമലയ്ക്ക്.

ലോകത്തിന്റെ നഷ്ടങ്ങൾ

ഡീഗോ മറഡോണ: നൂറ്റാണ്ടിന്റെ നഷ്ടം

അർജന്റീനൻ ഫുട്‌ബാൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ(60)​ വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബാൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവെക്കുന്ന താരമാണ്. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 2–1 വിജയം നേടിയ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോൾ ഫുട്ബോൾ പ്രേമികൾക്കിന്നുമൊരു വിസ്മയമാണ്.

ചാഡ്‌വിക് ബോസ്‌മാൻ

ഹിറ്റ് ഹോളിവുഡ് ചിത്രം ബ്ലാക് പാന്തറിലെ നായകനും പ്രശസ്‌ത ഹോളിവുഡ് നടനുമായ ചാഡ്‌വിക് ബോസ്‌മാൻ അന്തരിച്ചു. 43 വയസായിരുന്നു. അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. ക്യാപ്ടൻ അമേരിക്ക, സിവിൽവാർ, 42, ഗെറ്റ് ഓൺ അപ്, അവെഞ്ചേഴ്‌സ്– ഇൻഫിനിറ്റി വാർ, എൻഡ്‌ഗെയിം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഷോൺ കോണറി

ജെയിംസ് ബോണ്ട്‌ ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്ന സർ ഷോൺ കോണറി (90). ഓർമയായി. 1962ൽ പുറത്തിറങ്ങിയ 007 ജെയിംസ് ബോണ്ട്‌ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കരുത്തിന്റെ പര്യായം. 1983വരെ ,​ ഏറ്റവും കൂടുതൽ ജെയിംസ് ബോണ്ട്‌ കഥാപാത്രമായി നിറഞ്ഞാടിയ നായകൻ വിടപറയുമ്പോൾ നഷ്ടമായത് ലോക സിനിമയുടെ തന്നെ ആൾരൂപമാണ്.

ഡയാന റിഗ്ഗ്

ഹോളിവുഡ് നടി ഡയാന റിഗ്ഗ് അന്തരിച്ചു. ഗെയിം ഒഫ് ത്രോൺസ്, ബോണ്ട്, അവഞ്ചേഴ്സ് എന്നീ സിനിമകളിലൂടെയാണ് നടി ശ്രദ്ധ നേടിയത്. എൺപത്തിരണ്ട് വയസായിരുന്നു.

എന്നിയോ മോറിക്കോൺ

ലോകപ്രശസ്തനായ ഇറ്റാലിയൻ സംഗീതസംവിധാകനും ഓസ്കാർ ജേതാവുമായ എന്നിയോ മോറിക്കോൺ(91) അന്തരിച്ചു. 1966ൽ പുറത്തിറങ്ങിയ 'ഗുഡ് ബാഡ് ആന്റ് ദ അഗ്ലി' എന്ന ലോകപ്രശസ്തമായ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെയാണ് എന്നിയോ പ്രശസ്തനാകുന്നത്. സർജിയോ ലിയോൺ സംവിധാനം ചെയ്ത ചിത്രത്തിലെ തീം മ്യൂസിക്ക് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.

ഡീൻ ജോൺസ്

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസ് വിടപറഞ്ഞു. മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ഡീനിന്റെ ഒറ്റക്കയ്യൻ സിക്സർ ഏറെ പ്രശസ്തമാണ്.

കിംകി ഡുക്ക് : മലയാളത്തിന്റെ ലോകദു:ഖം

വിഖ്യാത കൊറിയൻ സംവിധായകൻ കിംകിഡുക്ക് അന്തരിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലൂടെ കേരളത്തിലും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹം പിന്നീട് വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയെങ്കിലും അതു സൃഷ്ടിച്ച അസ്വസ്ഥകൾ നേരിടുകയായിരുന്നു. സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിംഗ്, ദ് ബോ, ഡ്രീം, ബ്യൂട്ടിഫുൾ, ദ് നെറ്റ് തു‌ടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ പുകഴ്പെറ്റ പുരസ്കാരങ്ങൾ സ്വന്തമാക്കിയ കിംകിഡുക്ക് 2013ൽ കേരളത്തിന്റെ ചലച്ചിത്ര മേളയിൽ മുഖ്യാതിഥിയായിരുന്നു. വയലൻസും സെക്സും വിവിധ ജീവിത മുഹൂർത്തങ്ങളുമെല്ലാം തീക്ഷ്ണമായി അവതരിപ്പിക്കുന്നതിൽ പ്രസിദ്ധമാണ് കിമ്മിന്റെ സിനിമകൾ.