
ചിക്കമംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ്.എൽ. ധർമഗൗഡയുടെ (64) മൃതദേഹം ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ധർമഗൗഡ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. നിയമസഭാ അദ്ധ്യക്ഷനായ പ്രതാപ്ചന്ദ്ര ഷെട്ടിയെ തത്സ്ഥാനത്ത് നിന്ന് നീക്കാൻ ഭരണകക്ഷിയായ ബി.ജെ.പിയുമായി അവിഹിത സഖ്യമുണ്ടാക്കിയെന്നാരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ധർമ ഗൗഡയെ കൈയേറ്റം ചെയ്തിരുന്നു. അദ്ധ്യഷനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങൾ ബി.ജെ.പി നടത്തുന്നതിനിടെയാണ് ധർമ ഗൗഡയുടെ മരണം.
മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ ഞെട്ടൽ രേഖപ്പെടുത്തി. മികച്ച വ്യക്തിത്വത്തിനുടമയായ ധർമഗൗഡയുടെ മരണം സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധർമഗൗഡയുടെ മരണത്തിലൂടെ മികച്ച രാഷ്ട്രീയപ്രവർത്തകനെയാണ് നഷ്ടമായതെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.