
അഡ്‌ലെയ്ഡിലെ ആദ്യടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ വെറും 36 റൺസിന് ചുരുട്ടിക്കൂട്ടപ്പെട്ടവർ...ടീമിലെ ഏറ്റവും മികച്ച താരമായ ക്യാപ്ടൻ വ്യക്തിപരമായ ആവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുകയുംകൂടി ചെയ്തതോടെ ഇവർ ഇനിയെന്തുചെയ്യും എന്ത് സഹതപിച്ചവർക്ക് മുന്നിലേക്കാണ് ഇന്നലെ എട്ടുവിക്കറ്റിന്റെ വിജയം നേടി അജിങ്ക്യ രഹാനെയും സംഘവും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് നടന്നുകയറിയത്. ചാരത്തിൽ നിന്ന് ചരിത്രത്തിലേക്കുള്ള ഒരു യാത്ര അമരത്തുനിന്ന് നയിക്കുകയായിരുന്നു അജിങ്ക്യ .
നാലുമത്സരപരമ്പരയിലെ ആദ്യ കളിയിൽമാത്രമേ താനുണ്ടാകൂ എന്ന് വിരാട് കൊഹ്‌ലി അറിയിച്ചതുമുതൽ ആസ്ട്രേലിയയിലെയും ഇന്ത്യയിലെയും മുൻ താരങ്ങളും അഭിപ്രായവിശാരദരുമൊക്കെ ഇന്ത്യയ്ക്ക് എന്തുസംഭവിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു. അതിന് പിന്നാലെയാണ് അഡ്‌ലെയ്ഡിൽ ആദ്യ ഇന്നിംഗ്സിൽ ലീഡുനേടിയിട്ടുപോലും മൂന്നാം ദിവസം രാവിലെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിൽ ആൾഔട്ടായത്. ഇതോടെ ഇന്ത്യയുടെ കാര്യം പോക്കാണെന്ന് എഴുതിത്തള്ളിയവരാണ് ഇന്നലെ നാണിച്ചിട്ടുണ്ടാവുക. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിന്റെ തിരക്കഥയാണ് ഇന്ത്യ മെൽബണിൽ എഴുതിച്ചേർത്തത്.
ആദ്യ ഇന്നിംഗ്സിൽ ആസ്ട്രേലിയയെ 195 റൺസിൽ ആൾഔട്ടാക്കാൻ കഴിഞ്ഞപ്പോൾത്തന്നെ ഇന്ത്യയ്ക്ക് ആത്മവിശ്വാസം തിരികെ ലഭിച്ചിരുന്നു.നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിന്റെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ മുഹമ്മദ് സിറാജിന്റെയും ഒരു വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെയും കൂട്ടായ പരിശ്രമമാണ് ഓസീസിനെ 200ൽത്താഴെ ഒതുക്കിയത്. ഇതേ കൂട്ടായ്മ ബാറ്റിംഗിനിറങ്ങിയപ്പോഴും കണ്ടു. മായാങ്ക് അഗർവാൾ ഒഴികെയുള്ള മുൻനിരക്കാർക്ക് 50 റൺസിന്റെയെങ്കിലും പാർട്ണർഷിപ്പിൽ പങ്കാളിയാകാൻ കഴിഞ്ഞു. നായകന്റെ ഉത്തരവാദിത്വം എന്തെന്ന് ബാറ്റുകൊണ്ട് കാട്ടിക്കൊടുത്ത രഹാനെ നേടിയ സെഞ്ച്വറി പ്രതിസന്ധി ഘട്ടങ്ങളിൽ ടെസ്റ്റിൽ നങ്കൂരമിട്ട് കളിക്കേണ്ടത് എങ്ങനെയെന്നതിന്റെ ഉത്തമമാതൃകയുമായിരുന്നു.ജഡേജ അർദ്ധസെഞ്ച്വറിയും 121 റൺസ് കൂട്ടുകെട്ടും എടുത്തുപറയേണ്ടതുതന്നെ. ലോക റാങ്കിംഗിൽ മുൻനിരയിൽ നിൽക്കുന്ന മൂന്ന് കിടിലൻ പേസർമാർ അടങ്ങിയ ഓസീസ് പേസ് ബൗളിംഗിനെതിരെയാണ് ഇന്ത്യ 82 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത്.
രണ്ടാം ഇന്നിംഗ്സിലുടനീളം ഓസീസിനെ സമ്മർദ്ദത്തിൽത്തന്നെ നിറുത്തി ബൗൾ ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താനും പാർട്ട്ണർഷിപ്പുകൾ പൊളിക്കാനും സാധിച്ചു. ഒരു നൂലിഴപോലും പൊട്ടാതെയാണ് അജിങ്ക്യ ബൗളിംഗ് പ്ളാൻ നടപ്പിലാക്കിയത്. ഉമേഷ് യാദവിന്റെ പരിക്കുപോലും ടീമിനെ ബാധിച്ചില്ല. ഒറ്റയാൾ പോരാട്ടമായിരുന്നില്ല രണ്ടാം ഇന്നിംഗ്സിലെ ബൗളിംഗിലും. സിറാജ് മൂന്ന് വിക്കറ്റുകൾകൂടി വീഴ്ത്തി അരങ്ങേറ്റ ടെസ്റ്റിൽ അഞ്ചുവിക്കറ്റ് എന്ന സുന്ദരനേട്ടത്തിലേക്ക് കടന്നപ്പോൾ ബുംറയും അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി.ഉമേഷിനൊരു വിക്കറ്റ് ലഭിച്ചു. അവസാന ഇന്നിംഗ്സിൽ മായാങ്കും പുജാരയും നിരാശപ്പെടുത്തിയെങ്കിലും ശുഭ്മാൻ ഗിൽ തന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് ഇന്നിംഗ്സിലും നന്നായി ബാറ്റുചെയ്ത് വിജയത്തിലേക്ക് എത്താൻ ക്യാപ്ടന് കൂട്ടുനിന്നു.
സ്കോർ കാർഡ്
ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് -195
ലബുഷാനെ -48,ട്രാവിസ് ഹെഡ് -38,മാത്യു വേഡ്-30
ബുംറ 4/56,അശ്വിൻ 3/35,സിറാജ് 2/40,ജഡേജ 1/15
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് -326
രഹാനെ112,ജഡേജ 57,ഗിൽ 45,പന്ത് 29,വിഹാരി 21,പുജാര 17
സ്റ്റാർക്ക് 3/78,ലിയോൺ3/72,കമ്മിൻസ് 2/80
ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് - 200
കാമറൂൺ ഗ്രീൻ -45,വേഡ്-40,ലബുഷാനെ-28, കമ്മിൻസ് -22
സിറാജ് 3/37,ജഡേജ 2/28,ബുംറ 2/45,അശ്വിൻ 2/71,ഉമേഷ് 1/5
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് - 70/2
ഗിൽ -35*, രഹാനെ -27*
മാൻ ഒഫ് ദമാച്ച് : അജിങ്ക്യ രഹാനെ