
ചിരിയുടെ 26 വർഷ ജൈത്രയാത്രയിൽ 300 സിനിമയിൽ അഭിനയിച്ച് കലാഭവൻ നാരായണൻകുട്ടി
എറണാകുളം പച്ചാളം കണക്കത്തറപ്പറമ്പിൽ രാമന്റെയും ലക്ഷമികുട്ടിഅമ്മയുടെയും ഇളയമകൻ കെ. ആർ. നാരായണൻകുട്ടി എസ്.ആർ.വി സ്കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുകയാണ്. മിമിക്രി മത്സരത്തിന് സ്റ്റേജിൽ കയറിയാൽ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കാൻ തുടങ്ങും. പശുവിനെ കറക്കുന്നതും ദോശ ചുടുന്നതും സ്ഥിരം ഇനങ്ങൾ. സിനിമാതാരങ്ങളെ അനുകരിക്കാൻ ശ്രമിച്ചില്ല. കാരണം,പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം മാത്രമേ തന്റെ ഉള്ളിൽനിന്നു പുറത്തുവരുവെന്ന് അറിയാവുന്ന ആള് നാരായണൻകുട്ടി തന്നെ. പതിനെട്ടു വയസ് കഴിഞ്ഞു ആറുമാസം പിന്നിടുമ്പോൾ നാരായണൻകുട്ടിക്ക് സർക്കാർ ജോലി. അച്ഛൻ മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിലാണ് ഹൈക്കോടതിയിൽ ശിപായിയുടെ ജോലി ലഭിച്ചത് .ജ്യേഷ്ഠൻ ഉണ്ണിക്കൃഷ്ണനും ഹൈക്കോടതിയിൽ ശിപായി ജോലി. മിമിക്രിയെ കൂടെകൂട്ടി കൊച്ചിൻ കലാഭവനിൽ എത്തുമ്പോൾ അനുകരണം ഒന്നു മാറ്റി. ഇഷ്ടതാരമായ കുതിരവട്ടം പപ്പുവിനെ അനുകരിക്കാൻ തുടങ്ങി. സ്കിറ്റിൽ നിറസാന്നിദ്ധ്യം. മിമിക്രിവേദിയിൽ നാരായണൻകുട്ടി ചിരിയുടെ കടലു തർത്തു. കെ. ആർ നാരായണൻകുട്ടി കലാഭവൻ നാരായണൻകുട്ടി എന്നു അറിയപ്പെട്ടു തുടങ്ങി. പകൽ ശിപായി ജോലി. രാത്രിയിൽ മിമിക്രി.ദിലീപിന്റെ 'മാനത്തെ കൊട്ടാരം" എന്ന ചിത്രം അഭിനയജീവിതത്തിൽ വഴിത്തിരുവായി മാറി.അന്നു മുതൽ എത്രയോ കഥാപാത്രങ്ങളിൽ വന്നു നമ്മെ ചിരിപ്പിക്കുന്നു. 26 വർഷത്തെ അഭിനയജീവിതത്തിൽ 300 സിനിമകൾ പൂർത്തിയാക്കി യാത്ര തുടരുമ്പോൾ പുതുതലമുറയ്ക്കും നാരായണൻകുട്ടി പ്രിയതാരം.
അഭിനയജീവിതം 26 വർഷം പിന്നിടുമ്പോഴും മാനത്തെ കൊട്ടാരത്തിലെ മാപ്പ് വിൽപ്പനക്കാരന്റെ മുഖം ആണ് പ്രേക്ഷകർ ആദ്യം ഒാർക്കുക?
ദിലീപിനെ നായക വേഷത്തിലേക്ക് ഉയർത്തിയ 'മാനത്തെ കൊട്ടാരം" ആണ് എന്നെ ഞാനാക്കി മാറ്റിയത് .ആ സിനിമയുടെ തിരക്കഥാകൃത്ത് അൻസാർ കലാഭവൻ സുഹൃത്ത് ആണ്. ഖുശ്ബു നായിക. 'അമ്മച്ചി മാപ്പ് , മാപ്പ് "എന്നു പറഞ്ഞു ഫിലോമിനചേച്ചിയുടെ വീട്ടിൽ എത്തുന്നതാണ് എന്റെ കഥാപാത്രം. ഫിലോമിനചേച്ചിയുടെ കഥാപാത്രത്തിന് ഭ്രാന്ത് ആണ്. ലോകം മുഴുവൻ ക്ഷമിക്കാത്ത എന്തു തെറ്റാണ് ചെയ്തെന്ന് ചോദിച്ചു മാപ്പ് പിടിച്ചു വാങ്ങി നശിപ്പിക്കുമ്പോൾ ഫിലോമിനചേച്ചിയെ സഹായിക്കാൻ മാളചേട്ടൻ എത്തുന്നു. പുള്ളിക്കും ഭ്രാന്താണ്. ദിലീപ് വന്നു എന്നെ രക്ഷപ്പെടുത്തുന്നതാണ് സീൻ.ഒടുവിൽ ജീവിക്കാൻ ഭിക്ഷാടകനായി മാറുമ്പോഴും ഞാൻ ചെന്നു പെടുന്നതും ഫിലോമിനചേച്ചിയുടെ മുൻപിൽ.ഈ ശബ്ദം നല്ല പരിചയമുണ്ടെന്ന് പറഞ്ഞു വീണ്ടും എന്നെ ആക്രമിക്കുന്നു. ഇതിനുശേഷം മൂന്നു സിനിമയിൽ കൂടി ഭിക്ഷാടകനായി അഭിനയിച്ചു. ഞാൻ വരുമ്പോൾ യഥാർത്ഥ ഭിക്ഷാടകനെ പോലെ തോന്നുമത്രേ.ഒന്നു മുതൽ പൂജ്യം വരെ ആണ് ആദ്യ ചിത്രം.
സൈനുദ്ദീൻ ആ സിനിമയിൽ അഭിനയിച്ചിരുന്നു. അങ്ങനെ ആണ് എനിക്ക് അവസരം ലഭിച്ചത്. ബാലതാരമായി ഗീതുമോഹൻദാസ് ആദ്യം അഭിനയിച്ചചിത്രം. ഗീതു ബേക്കറിയിൽ വരുമ്പോൾ കേക്ക് എടുത്തുകൊടുക്കുന്നതാണ് സീൻ. 'മോളേ അതെടുക്കരുതേ, വേറെ ആള് ഓർഡർ ചെയ്തതാ" എന്ന ഡയലോഗും കിട്ടി. ഒരൊറ്റ ഷോട്ട് മാത്രം. പിന്നേ കുറെ ചിത്രത്തിൽ മുഖം കാണിച്ചു.

കലാഭവനിൽ എത്തിയാൽ നാളെ സിനിമയിൽ വരാൻ കഴിയുമെന്ന് അറിയാമായിരുന്നല്ലേ?
ആ വിശ്വാസം എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിലുണ്ട്. സിനിമയിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിച്ചു. കലാഭവനിൽ എന്റെ പല സുഹൃത്തുക്കളുമുണ്ട്. എന്നാൽ, പ്രസാദ് ആണ് എന്നെ അവിടേക്ക് വിളിക്കുന്നത്. ഞാൻ വരുമ്പോൾ ജയറാം ,സൈനുദ്ദീൻ, റഹ്മാൻ, അൻസാർ എന്നിവരുണ്ട്. ജയറാമും ഞാനും ഒരേവർഷമാണ് വന്നത്. അതിനുമുൻപ് സിദ്ധിഖും ലാലും എൻ. എഫ് വർഗീസും. ജയറാം സിനിമയിൽ അഭിനയിക്കാൻ പോയി. അപ്പോഴാണ് മണി വരുന്നത്. ജയറാമിന്റെ കൂടെ 15 ചിത്രത്തിൽ അഭിനയിച്ചു. മമ്മുക്കയ്ക്കും ദിലീപിനൊപ്പമാണ് ഏറ്റവും കൂടുതൽ അഭിനയിച്ചത്. മോഹൻലാൽ സാറിനൊപ്പം ബാബാ കല്യാണി. മണിയുടെ കൂടെയും അഭിനയിച്ചു. ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞു.കലാഭവന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.ആ വിലാസം ഉള്ളതിനാൽ സിനിമയിൽ ചാൻസ് ചോദിച്ചു അലയേണ്ടി വന്നില്ല.
സംസാരശൈലി ആണ് നാരായണൻകുട്ടി എന്ന നടനെ പ്രിയങ്കരനാക്കുന്നതല്ലേ?
ആളുകൾ ഇഷ്ടപ്പെടുന്നതും പിടിച്ചുനിൽക്കാൻ കഴിയുന്നതും സംസാരശൈലിയിലെ പ്രത്യേകത കൊണ്ടാവാം. ഒന്നും മനഃപൂർവം ചെയ്യുന്നതല്ല. ജനിച്ചപ്പോൾ മുതൽ എന്റെ സംസാരം ഇങ്ങനെ ആണ്. നമസ്കാരം എന്ന് ഓരോരുത്തരും പല രീതിയിലാണ് പറയുന്നത്. എന്നാൽ എന്റെ നമസ്കാരം കൂടുതൽ ഇഷ്ടപ്പെടുന്നതായി ആളുകൾ പറയുന്നു. എന്റെ തലമുറയിൽപ്പെട്ടവർക്കും പുതുതലമുറയ്ക്കും നാരായണൻകുട്ടി എന്ന നടനെ അറിയാം.ഇതുവരെ എത്താൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. തമിഴിൽ ഫാസിൽ സാറിന്റെ ഒരു നാൾ ഒരു കനവ്, ഭാഗ്യരാജിന്റെ ബട്ടർജാം, തെലുങ്കിൽ റെയ്ഞ്ചർ എന്നീ ചിത്രത്തിലും അഭിനയിച്ചു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് ഒടുവിൽ തിയേറ്ററിൽ എത്തിയത്.

അവതരിപ്പിച്ച സീരിയസ് കഥാപാത്രത്തിൽ ഏതാണ് ഏറ്റവും പ്രിയപ്പെട്ടത് ?
ലേലം എന്ന ചിത്രത്തിലെ എം.എൽ. എ സദാശിവൻ . ഒരു മുൻ മന്ത്രിയുടെ ഛായ തോന്നും ആ കഥാപാത്രത്തിന്. ഊമപ്പെണ്ണിന് ഉരിയാടാപയ്യനിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചു.എന്നാൽ പ്രേക്ഷകർക്ക് എന്നെ കണ്ടപ്പോൾ ചിരി വന്നിട്ടുണ്ടാവും. കോമഡി ചെയ്യുന്ന നടന്മാർ തമാശ മാത്രമാണ് കാട്ടുക എന്ന തോന്നൽ പ്രേക്ഷകരുടെ മനസിലുണ്ട്. അങ്ങനെ കരുതുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ല. തെങ്കാശിപട്ടണം, പറക്കുംതളിക, കല്യാണ രാമൻ എന്നീ സിനിമയിലെ കഥാപാത്രങ്ങളും ഇഷ്ടം.
വീട്ടിൽ കോമഡി വീഴാറുണ്ടോ?
ചിരിക്ക് പഞ്ഞമില്ല. എന്റെ അദ്ധ്വാനത്തിൽ പണികഴിപ്പിച്ചതാണ് ഭദ്ര എന്ന വീട്. കൊടുങ്ങല്ലൂർ ആണ് അമ്മയുടെ നാട്. മുൻപ് വീട്ടിൽ മൂന്നു ദേവിമാരുണ്ടായിരുന്നു. ഗംഗ, കമല, സരസ്വതി. എന്റെ ചേച്ചിമാർ. വീട് പച്ചാളത്തുത്തന്നെ വേണമെന്ന് ആഗ്രഹമായിരുന്നു. ഭാര്യ പ്രമീള .മകൾ ഭാഗ്യലക്ഷമി എസ്.ബി.ഒ.എ സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുന്നു. കലാഅഭിരുചിയുണ്ട്. പാട്ടും നൃത്തവുമുണ്ട്.
കഞ്ഞിക്ക് കാശ് കിടയ്ക്കും
'പടത്തിനു പോയാ ലൈഫ് കിടയ്ക്കാതെ". 'ഇന്ത ഇരുന്നാൽ അനക്ക് കഞ്ഞിക്ക് കാശ് കിടയ്ക്കും." ജസ്റ്റിസ് പരിപൂർണൻ സാർ എന്നോട് പറഞ്ഞതാണിത്. ആ വലിയ മനുഷ്യൻ പറഞ്ഞ വാക്കിന്റെ വില ലോക് ഡൗണിൽ അറിഞ്ഞു.ജോലിയുടെ പെൻഷൻ ഉള്ളതുകൊണ്ടാണ് ഇപ്പോൾ കഞ്ഞി കുടിക്കാൻ കഴിയുന്നത്.സിനിമയിൽ കൂടുതൽ സജീവമാകാൻവേണ്ടി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോഴാണ് സാർ അന്ന് അങ്ങനെ പറഞ്ഞത്.എത്ര സിനിമ ഉണ്ടെങ്കിലും സർക്കാർ ജോലിയിൽ നിന്ന് ലഭിക്കുന്ന പണം ഒന്നു വേറെ തന്നെയാണ്.എട്ടു വർഷം മുൻപാണ് സർവീസിൽനിന്ന് വിരമിച്ചത്.