jazla-madasseri

തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനോടുള്ള തന്റെ വിയോജിപ്പുകൾ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ തുറന്നുപറഞ്ഞ് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്നു ജസ്ല മാടശ്ശേരി. ഒരു ചാനലിലെ അഭിമുഖത്തിലൂടെ ആര്യ പറഞ്ഞ ചില കാര്യങ്ങൾ കേൾക്കുമ്പോൾ അവരെ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രയായി കാണാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ആര്യയിലുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നത് പോലെയാണ് തോന്നുന്നതെന്നുമാണ് ജസ്ല പറയുന്നത്. 21കാരി മേയറെ കുറിച്ച് തനിക്ക് അഭിമാനമായിരുന്നുവെങ്കിലും അവരെക്കുറിച്ച് തനിക്കുള്ള ആശങ്കകൾ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആര്യ ചാനലിലെ അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതെന്നും ജസ്ല പറയുന്നു.

കുറിപ്പ് ചുവടെ:

'രമ്യ റിത്തു എന്ന സഹോദരിയുടെ പോസ്റ്റ് കണ്ടാണ് ഞാന്‍ കൊട്ടിഘോഷിക്കപ്പെട്ട നിയുക്ത മേയർ സഖാവ് ആര്യ രാജേന്ദ്രന്റെ, ഒരു ചാനൽ interview കാണുന്നത്. ഉള്ളത് പറയാല്ലോ. അഭിമാനം തോന്നിയിരുന്നെങ്കിലും 21കാരിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്റെ ആശങ്ക ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്റർവ്യൂയുടെ അവസാനത്തില്‍ അവതാരകന്റെ ചോദ്യത്തിനുള്ള മറുപടി വന്നത്.

പക്വതയുടെ അളവുകോലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാലും നിലപാടുകളിലെ അറിവില്ലായ്മ ആശങ്ക വര്‍ദ്ധിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ മുദ്ര ആയി ആര്യ രാജേന്ദ്രനെ കാണാൻ ഇനിയെനിക്ക് പ്രയാസമുണ്ട്. അവരിലുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നത് പോലെ.

നിങ്ങളില്‍ പലരും ക്രൂശിക്കും എന്ന ബോദ്ധ്യം വെച്ച് കൊണ്ട് തന്നെയാണ് ഈ എഴുത്ത്. ഒരു യുവതലമുറയിലെ മിടുക്കി(പെണ്‍കുട്ടി) മേയര്‍ സ്ഥാനത്ത്(അധികാരത്തില്‍) വരുമ്പോള്‍ എനിക്കേറെ പ്രതീക്ഷയുണ്ടായിരുന്നു. ചിന്തിക്കുന്ന, സ്വതന്ത്രയായ, തന്റെടമുള്ള നിലപാടെടുക്കുന്ന, സ്ത്രീകളുടെ മനസ്സറിയുന്ന, അക്രമണങ്ങള്‍ക്കുനേരെ കഠാരയെറിയുന്ന ഒരു പെണ്‍കരുത്താവുമെന്ന്. പക്ഷേ, എനിക്ക് ആ പ്രതീക്ഷ നഷ്ടപ്പെട്ടു. പല പെണ്‍കുട്ടികളും കടന്ന് പോയ മാനസിക ശാരീരിക സംഘർഷത്തെയാണ് ആ കുട്ടി നിഷ്കരുണം തള്ളിക്കളഞ്ഞത്.

പല കുട്ടികളും അനുഭവിച്ച ശാരീരികവും മാനസികവുമായ ട്രോമ, ഞാനടക്കം കടന്നുപോയ മുള്ളിന്റെ വഴികള്‍, ദിവസങ്ങളോളം എന്റെ ഉള്ള് തകര്‍ത്ത് അവശയാക്കി കിടത്തിയ ദിനങ്ങള്‍, ആ കുട്ടിക്ക് ചിലപ്പോ അങ്ങനൊരനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി ആർക്കും അങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞവസാനിപ്പിക്കുന്ന പക്വതയില്ലായ്മ. ചിന്തിക്കാത്ത അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത 21 കാരിയുടെ വരും ദിനങ്ങള്‍ കണ്ടറിയണം.

ആ ചാനലിലെ ഒരു ചർച്ചയിൽ താന്‍ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയിൽ തന്നെയുള്ള സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതകളേയും എങ്ങനെ നോക്കിക്കാണുന്നു എന്ന് അവതാരകൻ ചോദിക്കുമ്പോ മേയർ സഖാവ് ആര്യ രാജേന്ദ്രന്‍ പറയുന്ന മറുപടി-"എന്റെ പാർട്ടിയെക്കുറിച്ച് എനിക്കങ്ങനെയൊരു അഭിപ്രായമില്ല അതുകൊണ്ട് തന്നെ അതിനെക്കുറിച്ചു താൻ ആലോചിക്കുന്നുമില്ല.'-എന്നാണ്.

എത്ര രസകരമായി ചിരിച്ചാണ് അവരത് പറഞ്ഞവസാനിപ്പിക്കുന്നത്. മേയര്‍ കുഞ്ഞേ... കുഞ്ഞിനനുഭവമില്ലെന്ന് കരുതി, അങ്ങനൊരനുഭവം ആര്‍ക്കുമുണ്ടായിട്ടില്ലെന്നും ഉണ്ടാവില്ലെന്നും പറഞ്ഞ് തള്ളരുത്. നിസ്സാരവത്കരിക്കരുത്. അക്രമങ്ങള്‍ അക്രമങ്ങള്‍ തന്നെയാണ്. അതനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ വേദനയറിയൂ കുഞ്ഞേ... പക്വതയുള്ള, ശക്തിയുള്ള ആര്‍ജ്ജവമുള്ള നിലപാടുകള്‍ വരട്ടെ. ജീവിതം തുടങ്ങുന്നേയുള്ളു. അനുഭവങ്ങളും.

നോവിലൂടെ കടന്ന് പോകുന്ന പെണ്‍കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കാനും അവരുടെ വഴികളിലെ മുള്ളെടുത്ത് കളയാനും കഴിയട്ടെ. പീഡനവും അക്രമവും നല്‍കുന്ന ട്രോമ മരണത്തെക്കാള്‍ ഭീകരമാണ്. തെറ്റ് ചെയ്തതും ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതും സ്വന്തം പാര്‍ട്ടിക്കാരനെന്നല്ല അപ്പനാണേല്‍ പോലും കരണമടിച്ച് നിലപാടെടുക്കാന്‍ കഴിയട്ടെ. ലാല്‍ സലാം. വിമര്‍ശിക്കാം... എന്റെ അഭിപ്രായം മാത്രമാണ്... 21 വയസ്സെന്നത് കാര്യ നിര്‍വ്വഹണത്തിനുള്ള പ്രാപ്തി കൂടിയാവട്ടെ. അധികാരം നല്ലരീതിയില്‍ വിനിയോഗിക്കാനാവട്ടെ.'