p-hunt

കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരേ കർശന നടപടിയെടുക്കുമെന്ന് പൊലീസ്. സൈബർ ടീമിന്റെ സഹായത്തോടെ തിങ്കളാഴ്ച പി ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ ഉന്നത ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ദരും യുവാക്കളുമടക്കം നിരവധി പേർ പിടിയിലായ സാഹചര്യത്തിലാണ് കർശനനടപടി.

കണ്ണൂരിൽ അൻപതിടങ്ങളിൽ നടത്തിയ റെയ്ഡിൽ അഞ്ചുപേരാണ് അറസ്റ്റിലായത്. 27 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇവർ വിവിധ സൈറ്റുകൾ സന്ദർശിച്ചതിന്റെയും വീഡിയോ ഡൗൺലോഡ് ചെയ്തതിന്റെയും തെളിവുകൾ അന്വേഷണോദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.

പിടിച്ചെടുത്ത ഫോണുകൾ പരിശോധനയ്ക്കായി അയച്ചുകൊടുക്കും. പയ്യന്നൂർ തായിനേരിയിലെ 19കാരനിൽ നിന്നും കവ്വായി സ്വദേശിയിൽ നിന്നും പെരിങ്ങോം ഞെക്ലിയിലെ ഇരുപതുകാരനിൽ നിന്നും ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. പഴയങ്ങാടി മൂലക്കീഴ്, തളിപ്പറമ്പ്, നണിച്ചേരി എന്നിവിടങ്ങളിൽ നിന്ന് ഓരോഫോണും തൃശൂരിൽ നിന്നും മന്നയിൽ ജോലിക്കെത്തിയ രണ്ടുപേരുടെയും ഫോണുകളും കസ്റ്റഡിയിലെടുത്തയിൽ പെടും. കുട്ടികളുടെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നെടുക്കുകയും കാണുകയും ചെയ്യുന്നവരെ പിടികൂടാനാണ് പി ഹണ്ട് റെയ്ഡ്

ചൈൽഡ് പോണോഗ്രാഫിക്ക് തടയിടാൻ

ചൈൽഡ് പോണോഗ്രാഫിയും ഇതിന്റെ ദുരുപയോഗവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തുന്നത്. ഇത്തരം ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് കാണുന്നവരേയും ദൃശ്യങ്ങൾ കൈമാറുന്നവരേയും കണ്ടെത്തിയാണ് പൊലീസ് നടപടി. ഫോണുകൾ, ലാപ്‌ടോപ്പ്, കംപ്യൂട്ടർ എന്നിവ പൊലീസ് പിടികൂടി പരിശോധിച്ചുവരികയാണ്. സാമൂഹികമാദ്ധ്യമങ്ങൾ വഴിയും ഓൺലൈൻ വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇന്റർപോളുമായി സഹകരിച്ചാണ് കേരളാ പൊലീസ് പി ഹണ്ട് നടത്തിയത്.

ചെയ്യരുത് ഈ നാല് കാര്യങ്ങൾ

കുട്ടികളുടെ അശ്ലീലചിത്രമോ, വീഡിയോയോ കാണുക, പ്രചരിപ്പിക്കുക
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുക
ചൈൽഡ് പോണോഗ്രഫി, ചൈൽഡ് സെക്സ് എന്നീ വാക്കുകൾ തിരയുക
നമ്മുടെ വൈഫൈ ഉപയോഗിച്ച് മറ്റാരെങ്കിലും ഇത്തരം വാക്കുകൾ തിരയുന്നതും കുറ്റകരമാണ്


ശിക്ഷ ഇങ്ങനെ
അഞ്ചു വർഷം കഠിന തടവും പത്തു ലക്ഷം രൂപ പിഴയും