
ന്യൂഡൽഹി: കൊവിഡ് വാക്സിന് അനുമതി നല്‍കുന്നതിൽ ഇന്ന് ചേർന്ന വിദഗ്ദ്ധ സമിതി യോഗത്തിൽ തീരുമാനമായില്ല. ജനുവരി ഒന്നിന് വിദഗ്ദ്ധ സമിതി വീണ്ടും യോഗം ചേരും
ബയോടെക് നല്‍കിയ പരീക്ഷണ വിവരങ്ങള്‍ സമിതി പരിശോധിച്ചു. പരീക്ഷണ വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഫൈസർ ആവശ്യപ്പെട്ടു.
ഫൈസറും , ഭാരത് ബയോടെകും അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുമതി ലഭിക്കാനുള്ള എല്ലാ പരീക്ഷണ രേഖകളും സമർപ്പിച്ചിരിക്കുന്നത് ഓക്സ്ഫോഡ് വാക്സിനാണ്. ഇന്ന് ബ്രിട്ടനില്‍ വാക്സിന് സർക്കാര്‍ അനുമതി നല്‍കിയതോടെയാണ് വിദഗ്ദ്ധ സമിതി യോഗം വിളിച്ചത്. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സി.ഇഒ അദര്‍ പൂനെവാല പ്രതികരിച്ചു. നാല് കോടി ഡോസ് വാക്സിനാണ് സിറം ഇതുവരെ നിര്‍മ്മിച്ചിരിക്കുന്നത്.
നാല് സംസ്ഥാനങ്ങളില്‍ ഇതിനോടകം വാക്സിന്‍റെ ഡ്രൈ റണ്‍ നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ വാക്സിന്‍ നല്‍കേണ്ടവരുടെ മുൻഗണന പട്ടികയും സര്‍ക്കാരുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.