new-year

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ സാഹര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്‌മകൾ പാടില്ല. പുതുവത്സരത്തെ വരവേൽക്കുന്ന ( ഡിസംബർ 31 ) നാളെ രാത്രി പത്ത് മണിയോടെ എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളു.

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ. ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണ് പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.

ഡിസംബർ 31 മുതൽ ജനുവരി നാല് വരെ ബീച്ചുകളിൽ പ്രവേശനം വൈകിട്ട് 6 മണി വരെ മാത്രമാക്കിയിട്ടുണ്ട്. ബീച്ചുകളിൽ എത്തുന്നവർ 7 മണിക്ക് മുൻപ് തിരിച്ചു പോകണം.

പൊതു സ്ഥലത്തെ ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.