
തിരുവനന്തപുരം: സാധാരണ കുടുംബത്തിൽ നിന്ന് കഠിനശ്രമത്തിലൂടെ പഠിച്ചുയർന്ന്, ഇന്ത്യൻ പൊലീസ് സർവീസിലെത്തി മലയാളി പെൺകുട്ടികൾക്ക് കണ്ടുപഠിക്കാനുള്ള പാഠമായി മാറിയ കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജി.പി ആർ.ശ്രീലേഖ ഇന്ന് വിരമിക്കും.
1987ൽ ഇരുപത്തിയാറാം വയസിൽ ശ്രീലേഖ ഐ.പി.എസ് നേടിയപ്പോൾ അതൊരു പുതിയ ചരിത്രവും റെക്കാഡുമായിരുന്നു.
കേരളത്തിലെ ആദ്യ ഐ.പി.എസുകാരി. സ്ത്രീയെന്ന പ്രതിബന്ധങ്ങൾ മറികടന്ന്, മൂന്നു ജില്ലകളിൽ പൊലീസിനെ നയിച്ചു. സി.ബി.ഐയിലടക്കം മികച്ച കുറ്റാന്വേഷക, ഇന്റലിജൻസ് മേധാവി, ജയിലുകളുടെ ആദ്യ വനിതാ മേധാവി. ഏൽപ്പിച്ച പദവികളിലൊക്കെ തിളങ്ങി ഫയർഫോഴ്സ് മേധാവിയായാണ് പടിയിറക്കം. ഇതിനിടെ, സാമൂഹ്യസേവനത്തിലും സന്നദ്ധ പ്രവർത്തനങ്ങളിലും തിളങ്ങി. ഐ.പി.എസ് അസോസിയേഷൻ അദ്ധ്യക്ഷ കൂടിയാണ്. കഴിഞ്ഞ ജൂണിൽ ഡി.ജി.പിയായ ശ്രീലേഖ ഏഴു മാസം ഡി.ജി.പി പദവിയിലിരുന്നു.
പതിനാറാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട ശ്രീലേഖ, പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് കരുത്താർജ്ജിച്ചത്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ പാട്ട്,നാടകം, എൻ.സി.സി, എൻ.എസ്.എസ് എന്നിവയിലെ താരമായിരുന്നു. തിരുവനന്തപുരം വനിതാകോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഇഗ്‌നോയിൽ നിന്ന് എം.ബി.എ എന്നിവ നേടി. ആദ്യം വിദ്യാധിരാജ കോളേജിൽ അദ്ധ്യാപികയായിരുന്നു. രാജിവച്ച് റിസർവ് ബാങ്കിൽ ജോലിചെയ്യവേ സിവിൽ സർവീസ് പരീക്ഷയെഴുതി. ഐ.എ.എസായിരുന്നു മോഹമെങ്കിലും കാക്കിയണിയാനായിരുന്നു യോഗം.
1988ൽ കോട്ടയത്ത് എ.എസ്.പിയായി, 1991ൽ ആദ്യ വനിതാ എസ്.പിയായി തൃശൂരിൽ. വിജിലൻസിലായിരുന്നപ്പോൾ വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. റബർ മാർക്കറ്റിംഗ് ഫെഡറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എം.ഡിയായി. നാലുവർഷം സി.ബി.ഐയിലും തിളങ്ങി. വിജിലൻസ് അഡി.ഡി.ജി.പിയായിരിക്കെ, കൺസ്യൂമർഫെഡിലെ കോടികളുടെ അഴിമതി കണ്ടെത്തി. 2014ൽ ഗതാഗത കമ്മിഷണറായിരിക്കെ, റോഡ് അപകടനിരക്കിൽ റെക്കാഡ് കുറവുണ്ടാക്കി. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ റോഡ് സുരക്ഷാ ഹെക്കാത്തോൺ ശ്രദ്ധേയമായിരുന്നു.
സ്ത്രീസുരക്ഷയ്ക്കുള്ള പൊലീസിന്റെ നിർഭയ പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്നു. നിർഭയ പദ്ധതിക്ക് സർക്കാർ പ്രാധാന്യം നൽകാതിരുന്നപ്പോൾ അതിനെതിരെയും ശ്രീലേഖ രംഗത്തെത്തി. നിർഭയ പദ്ധതി കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ കേരളത്തിൽ ഒരു ജിഷ ഉണ്ടാകുമായിരുന്നില്ലെന്ന അഭിപ്രായം തുറന്നു പറഞ്ഞു. കാക്കിക്കുള്ളിലെ കലാകാരി കൂടിയാണ് ശ്രീലേഖ. എഴുത്തും പാട്ടും നാടകവുമെല്ലാം വഴങ്ങും. മൂന്ന് കുറ്റാന്വേഷണങ്ങളടക്കം പത്തിലേറെ പുസ്തകങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീലേഖയുടെ പൊലീസിലെ അനുഭവകഥകൾ പിന്നീടുവന്ന വനിതാ ഉദ്യോഗസ്ഥർക്ക് പാഠമായി. ബ്രിട്ടീഷ് സർക്കാരിന്റെ ഫെലോഷിപ്പടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. പീഡിയാട്രിക് സർജൻ ഡോ.സേതുനാഥാണ് ഭർത്താവ്. മകൻ ഗോകുൽനാഥ്.