
ശ്രീനഗർ: ശ്രീനഗറിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ടവരുടെ കുടുംബം. നിരപരാധികളായ ചെറുപ്പക്കാരാണ് മരിച്ചതെന്നും, അവരിലൊരാൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നുവെന്നും കുടുംബങ്ങൾ പറയുന്നു.
ഇന്നലെ രാത്രി ശ്രീനഗറിന് സമീപത്തുവച്ച് മൂന്നു ഭീകരരെ പൊലീസും സൈന്യവും ചേർന്ന് വധിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. പുൽവാമ സ്വദേശികളായ അജാസ് മഖബൂൽ ഗാനി, ആതർ മുഷ്താഖ്, ഷോപിയാൻ സ്വദേശിയായ സുബൈർ ലോൺ എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട അജാസ് ഗൺദേർബാലിലെ ഒരു പൊലീസ് ഹെഡ്കോൺസ്റ്റബിളിന്റെ മകനാണെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബാക്കി രണ്ടുപേർ ശ്രീനഗറിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരുന്നതിനായാണ് ഇവിടെ എത്തിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
അതേസമയം കുടുംബങ്ങളുടെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ പ്രവൃത്തികളെക്കുറിച്ച് അറിവില്ലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ആവശ്യപ്പെട്ടു.