
ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ഷാജഹാൻപൂരിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് ഡൽഹിക്ക് പോകാൻ കർഷകർ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റ കർഷകരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനം പ്രധാനമന്ത്രിക്കു വിട്ടു. നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിക്കും. താങ്ങുവിലയ്ക്ക് നിയമ സംരക്ഷണത്തിന് ഭരണഘടന വിദഗ്ദ്ധരുടെ സമിതിയാവാമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. നിർദ്ദേശം കർഷകസംഘടനകൾ പരിശോധിക്കും.
കർഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിയാറാം ദിവസം പിന്നിടുകയാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ ഇന്നലെ കേന്ദ്ര സർക്കാർ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായിരുന്നില്ല. കേരളം ഉൾപ്പടെയുളള സംസ്ഥാനങ്ങൾ നിയമത്തിനെതിരെ പ്രമേയം പാസാക്കിയതും സർക്കാരിന് തിരിച്ചടിയാണ്.
കർഷകർ മുന്നോട്ടുവച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതൽ ചർച്ചകൾ ജനുവരി നാലിന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ. പുതുവർഷത്തിൽ കൊവിഡ് വാക്‌സിന്റെ വിതരണം തുടങ്ങാനിരിക്കെ സമരം എത്രയം വേഗം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം.