salman

തിരൂർ: പൊലീസിനെ കണ്ടു ഭയന്നോടിയ ലോറിത്തൊഴിലാളി പട്ടർനടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പിൽ സൽമാൻഫാരിസ് കിണറ്റിൽ വീണു മരിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൻമനം കണ്ടമ്പാറയിലാണ് സംഭവം. തിരുനാവായയിൽ നിന്നു മണൽ കയറ്റിവന്ന ലോറിയെ രണ്ടു വാഹനങ്ങളിലായി പിന്തുടർന്ന കൽപ്പകഞ്ചേരി പൊലീസ് കണ്ടമ്പാറയിൽ വച്ച് തടഞ്ഞു. ഇതോടെ ലോറിയിലുണ്ടായിരുന്ന യുവാക്കൾ ഇറങ്ങി ഓടി. ഇതിൽ ഒരാളുടെ മൃതദേഹമാണ് തൊട്ടടുത്തുള്ള കിണറ്റിൽ ഇന്നലെ പകൽ കണ്ടെത്തിയത്.

മരിച്ച ലോറി ക്ലീനർ സൽമാൻഫാരിസും ഡ്രൈവറും പൊലീസ് വാഹനം കണ്ടു ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും തെരച്ചിൽ നടത്തുന്നതും സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൽപകഞ്ചേരി പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും മൃതദേഹം ആംബുലൻസിൽ വച്ച് പ്രതിഷേധിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കാമെന്ന തിരൂർ ഡിവൈ.എസ്.പിയുടെ ഉറപ്പിനെ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. വളാഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.