 
പെരിന്തൽമണ്ണ: സാഹിത്യത്തിന്റെ പൂമണം നിറയുന്ന തുഞ്ചൻപറമ്പിൽ മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കൊപ്പം കൂട്ടുകൂടാനും ഉപദേശങ്ങൾ സ്വീകരിക്കാനും കഴിഞ്ഞത് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് നിറമുള്ള ഓർമ.
2011 ഫെബ്രുവരിയിൽ നടന്ന തുഞ്ചൻ സാഹിത്യോത്സവത്തിനിടെയാണ് സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ അറുപത് പേർക്കൊപ്പം ടീച്ചർ മുഖാമുഖത്തിനിരുന്നത്. ടീച്ചറുടെ വേർപാടിന്റെ വേദനയിലും ആ വാക്കുകൾ ഇവരുടെ മനസ്സിൽ മുഴങ്ങുന്നു.
'ഒരു പ്രധാനകാര്യം നിങ്ങളോട് ആദ്യം പറയാനുണ്ട്' ടീച്ചർ സംഭാഷണത്തിനു തുടക്കമിട്ടു. മലയാളം നമ്മുടെ അമ്മയാണ് അമ്മയെ മറന്നുള്ള കളിക്ക് എന്റെ മക്കൾ കൂട്ടുനിൽക്കരുത്. കൊഞ്ചിപ്പറഞ്ഞാൽ മലയാളമാവില്ല. ഇതര ഭാഷകളും നിങ്ങൾ പഠിക്കണം. പക്ഷെ അമ്മയ്ക്കുള്ള ഇല ആദ്യം വയ്ക്കണം.' പലരും മരക്കവി എന്ന് വിളിച്ചു കളിയാക്കുമ്പോൾ ടീച്ചർക്ക് വിഷമമുണ്ടോ എന്നതായിരുന്നു കെ.ടി. ലീനയുടെ ചോദ്യം.'അതു കേൾക്കുമ്പോൾ എനിക്കഭിമാനമാണ്. എയ്രോ വർഷമായി ഞാനിതു കേൾക്കുന്നു. ഒ.എൻ.വിയും കടമ്മനിട്ടയുമൊക്കെ ഇങ്ങനെ വിളി കേൾക്കുന്നവരാണ്. സൈലന്റ് വാലിയുടെ സംരക്ഷണത്തിനായി ഞങ്ങൾ പോരാടിയപ്പോൾ കൂട്ടിന് ഒരു രാഷ്ട്രീയപാർട്ടിയും ഉണ്ടായിരുന്നില്ല. പക്ഷെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുണച്ചു. വനനിയമം കൊണ്ടുവരാൻ കഴിഞ്ഞു. അതുകൊണ്ട് കുറച്ചു കാടെങ്കിലും ഇപ്പോൾ ബാക്കിയുണ്ട്.' ടീച്ചർ നടത്തുന്ന അഭയ എന്ന സ്ഥാപനത്തെക്കുറിച്ച് പലരും ആക്ഷേപം പറയുന്നത് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ഷിജില നെസ്ഫിൻ.
'മോള് പറഞ്ഞത് ശരിയാണ്. നല്ലത് ചെയ്താലും ചീത്തയേ പറയൂ. തെരുവിൽ അനാഥമാക്കപ്പെട്ട പെൺകുട്ടികളും സ്ത്രീകളുമാണ് അവിടുള്ളത്. ഞാൻ അവരെയെല്ലാം കരാട്ടെ പഠിപ്പിക്കുന്നുണ്ട്. കാലം വല്ലാത്തതാണ്. സ്വയരക്ഷയ്ക്ക് കുട്ടികൾ തയാറാവണം. സ്‌കൂളുകളിൽ കരാട്ടെ പോലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കാൻ നിങ്ങൾ അദ്ധ്യാപകരോട് പറയണം.' ടീച്ചറുടെ മുഖത്ത് എപ്പോഴും സങ്കടമാണല്ലോ.ഇതിനു കാരണമെന്തെന്നായിരുന്നു പി. ഫാത്തിമ ജംഷീനയ്ക്ക് അറിയേണ്ടത്.
'കുഞ്ഞുങ്ങളെ കാണുമ്പോഴാണ് എനിക്ക് ചിരിക്കാൻ കഴിയുന്നത്. ദുഃഖമുള്ളവരാണ് എന്റെ ചുറ്റിലും. അവരുടെ വേദനയുടെയും കണ്ണീരിന്റെയും ഒപ്പം നിൽക്കുമ്പോൾ എങ്ങനെ ചിരിവരും?'. കൈയടിയോടെയാണ് ടീച്ചറുടെ അഭിപ്രായങ്ങളെയെല്ലാം കുട്ടികൾ എതിരേറ്റത്. ടീച്ചറുടെ ആവശ്യപ്രകാരം വിദ്യാർത്ഥികളിലൊരാൾ കവിതയും ചൊല്ലി.
'കവിതയുടെ പിന്നിൽ ജന്മങ്ങളുടെ തപസ്യയുണ്ട്. വെയിലിലും നിലാവുമിറ്റു വീഴുന്നതാണ് കവിത. കുട്ടികൾ എല്ലാവരും കവിത ചൊല്ലാൻ പഠിക്കണം. പാഠപുസ്തകം മാത്രം പഠിച്ചാൽ പോര. അടുത്ത തവണ വരുമ്പോൾ നിങ്ങൾ എല്ലാവരും എന്നെ കവിത ചൊല്ലിക്കേൾപ്പിക്കണം.' ടീച്ചർ പറഞ്ഞുനിർത്തി. ഇനി കവിത ചൊല്ലാനും കേൾക്കാനും നേർവഴി കാട്ടാനും ടീച്ചറില്ലല്ലോ എന്ന സങ്കടമാണ് എല്ലാവർക്കും.