 
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും മുസ്‌ലിം ലീഗ് അദ്ധ്യക്ഷരെയും ഉപാദ്ധ്യക്ഷരെയും ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് ജില്ലാ പഞ്ചായത്തിലേക്കും പഞ്ചായത്തുകളിലേക്കും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയും വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവുമാണ്. സറീനാ ഹസീബ്, നസീബാ താപ്പി എന്നിവരെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരാക്കാനും തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് എം.കെ. റഫീഖയ്ക്കൊപ്പം വെള്ളിമുക്കിൽ നിന്ന് വിജയിച്ച വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബിനെയും പരിഗണിച്ചിരുന്നു. സറീനയെ പരിഗണിക്കണമെന്ന ആവശ്യം വനിതാ ലീഗും ഉയർത്തി. എന്നാൽ പുലാമന്തോൾ പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രകടനവും ഭരണ പരിചയവുമാണ് എം.കെ.റഫീഖയ്ക്ക് തുണയായത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കാര്യമായ സമ്മർദ്ദങ്ങളുണ്ടായിരുന്നില്ല.
യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള ബ്ലോക്ക് പഞ്ചായത്തുകളിലെ ലീഗിൽ നിന്നുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെയും പേരുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ബ്ലോക്കിൽ അഡ്വ. അബ്ദുറഹ്മാൻ കാരാട്ടും റജുല പെലത്തൊടിയും അരീക്കോടിൽ റുഖിയാ ഷംസുദ്ദീനും കെ.സി ഗഫൂറും കുറ്റിപ്പുറത്ത് വസീമ വേളേരിയും കെ.ടി. ആസാദും താനൂരിൽ കെ.സൽമത്തും പി.സി. അഷ്റഫും വേങ്ങരയിൽ എം.ബെൻസീറയും അബൂബക്കർ പുളിക്കലും മങ്കടയിൽ ടി. അബ്ദുൾ കരീമും കെ.വി. ജുവൈരിയയും യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരാവും.
ലീഗിന് പ്രസിഡന്റ് സ്ഥാനം കിട്ടിയ കാളികാവിൽ പി. ശ്രീജ, തിരൂരങ്ങാടിയിൽ കെ.ടി.സാജിദ, കൊണ്ടോട്ടിയിൽ ഷജിനി ഉണ്ണി, പെരിന്തൽമണ്ണയിൽ അഡ്വ. എ.കെ. മുഹമ്മദ് മുസ്തഫ എന്നിവർ ഭരണചക്രം തിരിക്കും. വണ്ടൂരിൽ കെ.കെ.സാജിദ, നിലമ്പൂരിൽ ഫാത്തിമ ഇസ്മയിൽ എന്നിവർ വൈസ് പ്രസിഡന്റുമാരുമാവും.
കോൺഗ്രസിൽ തീരുമാനമായില്ല
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സ്ഥാനവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും ആരെന്നതിൽ പലയിടങ്ങളിലും കോൺഗ്രസിൽ തീരുമാനമായിട്ടില്ല. യു.ഡി.എഫിലെ ധാരണപ്രകാരം ജില്ലാ പഞ്ചായത്തിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനമാണ് കോൺഗ്രസിന് ലഭിക്കുക. ഇതിൽ ആരെന്നതിൽ തീരുമാനമായിട്ടില്ല. ഒരു ബ്ലോക്ക് പഞ്ചായത്തിൽ മാത്രമാണ് കോൺഗ്രസിന് അദ്ധ്യക്ഷ സ്ഥാനം ലഭിക്കുക. നിലമ്പൂരിൽ പുഷ്പവല്ലി പ്രസിഡന്റാവും. വണ്ടൂർ, കാളികാവ് ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനത്തിന് കോൺഗ്രസ് ആവശ്യമുന്നയിച്ചെങ്കിലും ലീഗ് വഴങ്ങിയില്ല. ഇവിടങ്ങളിൽ വൈസ് പ്രസിഡന്റ് സ്ഥാനമാണ് കോൺഗ്രസിന് ലഭിക്കുക. ജില്ലയിൽ 12 പഞ്ചായത്തുകളിൽ മാത്രമാണ് കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുക. ഇവിടങ്ങളിൽ ആദ്യത്തെ രണ്ടര വർഷം കോൺഗ്രസും പിന്നീട് ലീഗും എന്ന തരത്തിലാണ് ധാരണ.