 
പത്തനംതിട്ട : മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ ലിഫ്റ്റ് പ്രവർത്തനരഹിതമായതാണ്. അഞ്ച് കോടതിയടക്കം നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിയ്ക്കുന്ന കെട്ടിടമാണിത്. നാല് നിലയുള്ള കെട്ടിടത്തിൽ സ്റ്റെപ്പ് കയറിയാണ് നിലവിൽ ജീവനക്കാരെത്തുന്നത്. ഭിന്നശേഷിക്കാരും രോഗമുള്ളവരും പ്രായമായവരും ദിവസവും എത്തുന്ന സ്ഥലമാണിത്. ജീവനക്കാരായ ഭിന്നശേഷിക്കാർ ഏറെ ബുദ്ധിമുട്ടിയാണ് സ്റ്രെപ്പുകൾ കയറുന്നത്. സ്റ്റെപ്പുകൾ കയറുമ്പോൾ മാസ്കുകൾ ഉപയോഗിക്കുന്നതുകൊണ്ട് ശ്വാസമെടുക്കാനും ബുദ്ധിമുട്ടാണ്. കോഴഞ്ചേരി താലൂക്ക് ഓഫീസ്, റവന്യൂ വിഭാഗം, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങി പതിനഞ്ചോളം ഓഫീസുകൾ ഇവിടെ പ്രവർത്തിയ്ക്കുന്നുണ്ട്. നാലാം നിലയിലാണ് കോടതിയുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിയ്ക്കുന്നത്. സി.ജെ.എം കോടതിയിൽ നിന്ന് മറ്റ് കോടതിയിൽ പെട്ടന്ന് എത്തണമെങ്കിൽ തന്നെ സ്റ്റെപ്പുകൾ കയറി എത്തുമ്പോഴേക്കും ഒരക്ഷരം പോലും മിണ്ടാൻ പറ്റാതെ ആകും. മിനി സിവിൽ സ്റ്റേഷനിൽ ജോലി ചെയ്യുന്നവർക്കും ഓഫീസ് കോടതിയാവശ്യങ്ങൾക്ക് എത്തുന്നവർക്കും വലിയ ബുദ്ധിമുട്ട് ആയിരിക്കുകയാണ് ഈ ലിഫ്റ്റ്. ഇവിടെയാകെ ഒരു ലിഫ്റ്റ് മാത്രമേയുള്ളു. അതാണ് ഒമ്പത് മാസമായി അടഞ്ഞ് കിടക്കുന്നത്. പഴയ മോഡലിൽ ആയതിനാൽ ശരിയാക്കാൻ ആളെകിട്ടുന്നില്ലെന്നാണ് അധികൃതരുടെ വാദം.
"കാല് വയ്യാത്ത ജീവനക്കാർ അടക്കം ഇവിടെ ജോലി ചെയ്യുന്നുണ്ട്. അധികൃതരെ നിരവധി തവണ അറിയിച്ചതാണ്. പഴയ മോഡലിലുള്ള ലിഫ്റ്റ് ആണെന്നും ഇത് നന്നാക്കാൻ ആരെയും കണ്ടെത്തിയിട്ടില്ലെന്നും പ്രയാസമാണെന്നുമാണ് അധികൃതർ പറയുന്നത്."
(മിനിസിവിൽ സ്റ്റേഷനിലെ ജീവനക്കാരൻ)