sanoop
സനൂപ് രാജൻ

പത്തനംതിട്ട : പട്ടയമില്ല, വീട് പുറമ്പോക്കിലും... ഒരു യുവസ്ഥാനാർത്ഥിയുടെ ജീവത സാഹചര്യമാണിത്. പട്ടയമില്ലാത്തവരുടെ പ്രതിനിധിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് മലവേടൻ ആദിവാസി സമുദായത്തിലെ ചെള്ളേത്ത് പാറയിൽ സനൂപ് രാജൻ. ഒരു രാഷ്ടീയ പാർട്ടിയുടേയും പിന്തുണയില്ലാതെ കോയിപ്രം പഞ്ചായത്തിലെ പത്താം വാർഡിലാണ് ഈ ഇരുപത്തേഴുകാരൻ ജനവിധി തേടുന്നത്. ഒരു പാർട്ടിയോടും ആഭിമുഖ്യം കാണിക്കാത്ത വാർഡ് കൂടിയാണിത്. കഴിഞ്ഞ തവണയും ജനപ്രതിനിധി സ്വതന്ത്രനായിരുന്നു.

കോയിപ്രം ഗ്രാമപഞ്ചായത്തിൽ മലവേടൻ ആദിവാസി വിഭാഗത്തിൽ മുപ്പത്തഞ്ചോളം കുടുംബങ്ങളുണ്ട്. ഇവർക്ക് റേഷൻ കാർഡ് മാത്രമേയുള്ളു. പട്ടയവും മറ്റു ആനുകൂല്യങ്ങളൊന്നുമില്ല. വെള്ളക്കെട്ടും കുടിവെള്ളമില്ലായ്മയും കൊണ്ട് ദുരിതത്തിലായ ജനങ്ങൾക്കായാണ് താൻ മത്സരിക്കുന്നതെന്നാണ് സനൂപ് പറയുന്നു. ദുരിതങ്ങൾക്കിടയിലും ബി.എഡും പി.ജിയും പൂർത്തിയാക്കി. ചെറുപ്പത്തിലെ വിവിധ ജോലികൾ ചെയ്താണ് പഠനം ന‌ടത്തിയത്. ഇപ്പോൾ ചില പ്രൈവറ്റ് സ്കൂളുകളിൽ പഠിപ്പിക്കുന്നുമുണ്ട്. അമ്മ വത്സമ്മ സനൂപിന്റെ ചെറുപ്പത്തിലും അച്ഛൻ രാജൻ എട്ട് വർഷം മുമ്പും മരിച്ചു. രണ്ടാനമ്മ ബീനയും സഹോദരങ്ങളായ സാന്ദ്ര, സന്ദീപ് എന്നിവരും പിന്തുണയായി കൂടെയുണ്ട്.