അരുവാപ്പുലം : കല്ലേലി-ഊട്ടുപാറ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരമുണ്ടാക്കുമെന്നും, രണ്ട് മാസത്തിനകം റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നും അഡ്വ. കെ യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. അക്കരക്കാലപ്പടി മുതൽ തേക്ക് തോട്ടം ജംഗ്ഷൻ വരെയുള്ള മൂന്നര കിലോമീറ്റർ റോഡ് ഇപ്പോൾ കാൽനട യാത്ര പോലും അസാദ്ധ്യമായ രീതിയിൽ തകർന്നു കിടക്കുകയാണ്. പൊതുമരാമത്ത് ഫണ്ടിൽ നിന്നുമാണ് മൂന്നുകോടി രൂപ റോഡ് നിർമ്മാണത്തിനായി അനുവദിച്ചത്. ഊട്ടുപാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ജോലി പൂർത്തിയാക്കിയെങ്കിൽ മാത്രമേ റോഡുനിർമ്മാണം ആരംഭിക്കാൻ കഴിയുമായിരുന്നുള്ളു. അക്കരെക്കാലപ്പടി, ഊട്ടുപാറ, പുളിഞ്ചാണി, തേക്ക്‌തോട്ടം ജംഗ്ഷനുകളിലായി കടന്നു പോകുന്ന റോഡിനു മൂന്നര കിലോമീറ്റർ ദൂരവും അഞ്ചര മീറ്റർ വീതിയുമുണ്ടാകും. 40 എം.എം.ക്ലോസ് ഗ്രേഡഡ് ടാറിംഗ് ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്. കാവുങ്കൽ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണക്കരാർ എടുത്തിരിക്കുന്നത്. യോഗത്തിൽ എം.എൽ.എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, പഞ്ചായത്തംഗങ്ങളായ രേഷ്മ മറിയം റോയ്, സി.എൽ.ബിന്ദു,പൊതുമരാമത്തു നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷീന, അസി. എക്സിക്യൂട്ടീവ് എൻജിനീയർ റസീന, അസി. എൻജിനീയർ അഞ്ജു പ്രമോദ്, എന്നിവരും കരാർ കമ്പനി പ്രധിനിധികളും പങ്കെടുത്തു.