ശബരിമല : മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കംക്കുറിച്ച് തന്ത്രി കണ്ഠരര് രാജീവര് ഇന്നലെ വൈകിട്ട് 5ന് ശബരിമല നട തുറന്നു. ഇന്നലെ ഭക്തർക്ക് ദർശനം ഉണ്ടായിരുന്നില്ല. മാളികപ്പുറം മേൽശാന്തി എം.എൻ.റെജികുമാർ ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും നടയുടെ താക്കോലും ശബരിമല തന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ നട തുറന്നു.ശബരിമല നട തുറക്കുമ്പോൾ എക്‌സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്ര പ്രസാദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, കണ്ണൂർ എസ്പി യതീഷ് ചന്ദ്ര, എഎസ്ഒ പദം സിംഗ് എന്നിവരും സന്നിഹിതരായിരുന്നു.ഇന്ന് പുലർച്ചെ മുതലാണ് അയ്യപ്പഭക്തർക്ക് ദർശനം സാദ്ധ്യമാകുക. ജനുവരി 19 വരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല നട അടയ്ക്കും. വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തവർക്കു മാത്രമാണ് ദർശനം. എല്ലാ ദിവസവും 5000 പേർക്ക് വീതം പ്രവേശനം ഉണ്ടാകും. ഇന്ന് മുതൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് 19 ആർടിപിസിആർ / ആർടി ലാമ്പ് / എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 48 മണിക്കൂറാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. കൊവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തർക്ക് നിലയ്ക്കലിൽ കൊവിഡ് 19 പരിശോധന സംവിധാനം ഉണ്ടാവില്ല.