പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റായി തുടരുന്ന കേരള കോൺഗ്രസ് എമ്മിലെ ശോഭാ ചാർളിയെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നിയോജകമണ്ഡലം കൺവീനർ ടി.എൻ. ശിവൻകുട്ടി അറിയിച്ചു. എൽ.ഡി.എഫ് തീരുമാനത്തോടൊപ്പമാണ് കേരള കോൺഗ്രസ് എമ്മെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിലും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ച കേരള കോൺഗ്രസ് എമ്മിലെ ശോഭാ ചാർളിക്ക് രണ്ട് ബി.ജെ.പി അംഗങ്ങൾ പിന്തുണച്ചിരുന്നു. ബി.ജെ.പി അംഗങ്ങളാണ് ഇവരുടെ പേര് നിർദേശിച്ചതും പിന്താങ്ങിയതും. തുടർന്ന് എൽ.ഡി.എഫിലെ അഞ്ചംഗങ്ങളും വോട്ടു ചെയ്തു. പ്രസിഡന്റ് രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടാണ് കേരള കോൺഗ്രസ് എം ബുധനാഴ്ച സ്വീകരിച്ചത്. എന്നാൽ ബി.ജെ.പി പിന്തുണ വിവാദമായതോടെ നിലപാടിൽ മാറ്റംവന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും അവർ അതിനു തയാറല്ലെന്ന് അറിയിച്ചതോടെയാണ് പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയത്. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ചു വീതം അംഗങ്ങളും ബി.ജെ.പിക്ക് രണ്ടു പേരും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്. സ്വതന്ത്രാംഗം യു.ഡി.എഫിനൊപ്പം ചേർന്നതോടെയാണ് എൽ.ഡി.എഫിനെ ബിജെപി പിന്തുണച്ചത്. കേരള കോൺഗ്രസ് എം പ്രതിനിധി പിന്തുണ ആവശ്യപ്പെട്ടതിനാലാണ് തങ്ങൾ പേര് നിർദേശിക്കുകയും പിന്താങ്ങുകയും ചെയ്തതെന്നാണ് ബി.ജെ.പി നേതാക്കൾ പറഞ്ഞു.