
ഒരു കുടുംബത്തെ തന്നെ പോറ്രാൻ പാടുപെടുന്നവരുണ്ട്. അപ്പോൾ 39 ഭാര്യമാരും 94 മക്കളമുള്ള ഒരാളെക്കുറിച്ച് കേട്ടാലോ. വേറെയെവിടെയുമല്ല. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലാണ് ഈ കുടുംബമുള്ളത്. എഴുപത്തിയഞ്ചുകാരനായ സിയോണയാണ് കുടുംബനാഥൻ. 39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും 33 പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ആകെ 180 പേർ .നാലു നിലയുള്ള 100 മുറികളുള്ള ഒരു പടുകൂറ്റൻ വീട്ടിലാണ് എല്ലാവരും താമസിക്കുന്നത്. ഉറക്കം ഡോർമിറ്ററി പോലുള്ള മുറികളിലാണ്. ബഹുഭാര്യാത്വം അനുവദിക്കുന്ന ഒരു സഭയും അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. സ്വന്തക്കാരെല്ലാം കൂടെയുള്ളതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഒരു വർഷത്തിൽ പത്ത് വിവാഹം കഴിച്ച് സിയോൺ നേരത്തേ വാർത്തകളിൽ ഇടം നേടിയിരുന്നു. പുതുതലമുറയുടെ വസതി എന്നർത്ഥമുള്ള ഛുവാന്ദർ റൺ എന്നാണ് ഇവരുടെ വീട് അറിയപ്പെടുന്നത്. മീസോറാമിലെ ബക്ത്വാങ് ഗ്രാമത്തിലാണ് വീട്. വീടിനോട് ചേർന്നു തന്നെ സ്‌കൂളും മൈതാനവും മരപ്പണിശാലകളും നെൽപ്പാടങ്ങളും പച്ചക്കറി തോട്ടങ്ങളും കോഴി, പന്നിവളർത്തൽ കേന്ദ്രങ്ങളുമുണ്ട്. ഇതൊക്കെയാണ് കുടുംബത്തിന്റെ വരുമാനമാർഗം.
ഭക്ഷണ സമയം എല്ലാവർക്കും ഒന്നാണ്. ഒരു നേരത്തെ ഭക്ഷണത്തിന് 30 കോഴികളും 132റാത്തൽ കിഴങ്ങും 220 റാത്തൽ അരിയുമാണ് വേണ്ടിവരുക. ഭക്ഷണം പറമ്പിൽ വിറക് വെച്ചാണ് വേവിക്കുന്നത്. ഓരോ ദിവസവും കുന്നുകണക്കിന് വസ്ത്രമാണ് അലക്കാനുണ്ടാവുക. എല്ലാം കൈകൊണ്ടാണ് കഴുകുക. സിയോണയെ കുടുംബത്തിൽ 'കാ പ' എന്നാണ് വിളിക്കുക. പിതാവ് എന്നർത്ഥം.
കാന എന്ന ക്രിസ്ത്യൻ സഭയുടെ പരമ്പരാഗത നേതാവാണ് സിയോണ. ബഹുഭാര്യാത്വം അനുവദിക്കുന്ന വിഭാഗമാണിത്. സിയോണയുടെ ഏറ്റവും പ്രായമുള്ള ഭാര്യ സത്ത്യാങ്കിയുടെ പ്രായം 71 ആണ്. 17 വയസിലാണ് ഇവരുടെ വിവാഹം നടന്നത്. ജീവിതത്തിൽ വിവാഹം കഴിക്കില്ലെന്നാണ് തീരുമാനിച്ചിരുന്നതെന്ന് സിയോണ പറയുന്നു. പിതാവിന് ഏഴു ഭാര്യമുണ്ടായിരുന്നു. ഇവരെയെല്ലാം നോക്കൽ പ്രയാസമായിരുന്നു. പിതാവിന് എപ്പോഴും സ്ത്രീകൾക്കൊപ്പമാവുന്നത് ഇഷ്ടമായിരുന്നു. പക്ഷെ, എന്തു ചെയ്യാം ദൈവഹിതം മറ്റൊന്നായിരുന്നു. ഇപ്പോൾ ഭാര്യമാരുമൊത്ത് സമയം ചെലവഴിക്കുകയാണ് സിയോണ.
അവസാന വിവാഹം നടന്നിട്ട് അധികമായിട്ടില്ല. ആ വലിയ വീട്ടിൽ സ്വന്തമായി സിയോണക്കു മാത്രം ഒരു മുറിയുണ്ട്. അവിടെ ഭാര്യമാർ ഊഴമിട്ടു വരും. മറ്റു 100 മുറികളിലാണ് കുടുംബത്തിലെ ബാക്കി അംഗങ്ങൾ ജീവിക്കുന്നത്. മാനവികതക്ക് മാതൃകയാണ് സിയോണയുടെ പ്രവൃത്തികളെന്ന് മൂത്തമകൻ പാർലിയാന പറയുന്നു. ദരിദ്രരും അനാഥകളുമായ സ്ത്രീകളെയാണ് അധികവും പിതാവ് വിവാഹം കഴിച്ചത്. വീട്ടിലെ സഹോദരീസഹോദരൻമാരുടെ എണ്ണമെടുപ്പ് ഒരു വൻ പണിയാണ്. പക്ഷെ, എല്ലാവരും സുരക്ഷിതമായ ജീവിതമാണ് നയിക്കുന്നത്.
പ്രായമിത്രയായെങ്കിലും ഇനിയും വിവാഹം കഴിക്കാൻ സിയോണക്കു താൽപര്യമുണ്ട്. സഭയുടെ വികാസത്തിനായി അമേരിക്കയിൽ പോലും പോയി വിവാഹം കഴിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.