raid
കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വസതിയിലെ ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തുന്നു

ഗണേശ് കുമാർ എം.എൽ എയുടെ ഓഫീസിലും സെക്രട്ടറിയുടെ വീട്ടിലും റെയ്ഡ്

കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്താൻ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ഉപയോഗിച്ച ഫോണും സിമ്മും ലാപ് ടോപ്പും കണ്ടെത്താൻ പത്തനാപുരത്തെ എം.എൽ.എ ഓഫീസിലും പ്രദീപ് കുമാറിന്റെ കോട്ടത്തലയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. പത്തനാപുരം, കൊട്ടാരക്കര സി.ഐമാരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടര മുതൽ വൈകിട്ട് ആറര വരെയായിരുന്നു റെയ്ഡ്.
ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രദീപ് കുമാറിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ് . കേസിൽ അറസ്റ്റിലായതോടെ, പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗണേശ് കുമാർ പുറത്താക്കിയിരുന്നു. കേസിലെ സുപ്രധാന തെളിവുകൾ പ്രദീപിന്റെ മൊബൈൽ ഫോണിലാണുള്ളതെന്ന് കോടതിയിൽ പൊലീസ് വെളിപ്പെടുത്തിയിരുന്നു. റെയ്ഡ് നടക്കുമ്പോൾ ഗണേശ് കുമാർ ഓഫീസിലുണ്ടായിരുന്നില്ല. പ്രദീപ് കുമാറിന്റെ മാതാവും സഹോദരിയുമാണ് കുടുംബ വീട്ടിലുള്ളത്. അവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങി.

സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കോടതി മാറ്റം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ലെന്നാണ് സർക്കാരിന്റെ ഹർജിയിലെ വാദം.

ഹൈക്കോടതി വിധി വന്നതോടെ, വിചാരണക്കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം . വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർക്കും വിചാരണ കോടതി നൽകിയ അവസാന തീയതി ഇന്നാണ് . കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചിരുന്നു.