
കൊല്ലം: റൂറൽ ജില്ലയിൽ സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നതിന് സുരക്ഷിത സംവിധാനങ്ങൾ സജ്ജമാക്കി. രണ്ടായിരത്തി മുന്നൂറിനടുത്ത് പൊലീസുകാരെയാണ് റൂറൽ പൊലീസ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. പത്ത് ഡിവൈ.എസ്.പിമാർ, 36 ഇൻസ്പെക്ടർമാർ, 170 എസ്.ഐ /എ.എസ്.ഐമാർ എന്നിവരുടെ നേതൃത്വത്തിൽ 2094 പൊലീസുകാരെ നിയോഗിച്ചെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു. ജില്ലയിൽ 15 പ്രശ്‌നസാദ്ധ്യതാ ബൂത്തുകളുണ്ടെന്നാണ് കണക്ക്. തീവ്ര പ്രശ്നസാദ്ധ്യതാ ബൂത്തുകളായി കണക്കാക്കുന്ന അഞ്ചിടത്ത് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. കോട്ടാത്തല, പടപ്പക്കര, മൺറോ തുരുത്ത്, വയയ്ക്കൽ, ചിതറ എന്നിവടങ്ങളിലായിട്ടാണ് തീവ്രപ്രശ്ന സാദ്ധ്യതാ ബൂത്തുകൾ. ഇവ പ്രവർത്തിക്കുന്ന അഞ്ച് കെട്ടിടങ്ങളിലായിത്തന്നെ മറ്റ് ബൂത്തുകളുമുണ്ട്. തീവ്രപ്രശ്നസാദ്ധ്യതാ മേഖലകളിൽ ഇന്നലെ രാവിലെ മുതൽ കൂടുതൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവിടത്തെ ഊടുവഴികൾ ഉൾപ്പടെ വാഹനങ്ങളിൽ കറങ്ങി നിരീക്ഷിക്കാനും സംവിധാനങ്ങളുണ്ട്. രഹസ്യ പെലീസിനെയും മോട്ടോർ വാഹന വകുപ്പ് അടക്കം മറ്റ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. മൺറോ തുരുത്തിലെ നാല് ബൂത്തുകൾ എത്തപ്പെടാൻ പ്രയാസമുള്ള ബൂത്തുകളായും കണക്കാക്കുന്നു.