online

 വിമുഖത കാട്ടി വിദ്യാർത്ഥികൾ

കൊല്ലം: കൊവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ ആറ് മാസം പിന്നിട്ടതോടെ

ക്ലാസുകളെ ലാഘവത്തോടെ കാണുന്ന വിദ്യാർത്ഥികളുടെ എണ്ണമേറിയെന്ന് അദ്ധ്യാപകർ. അദ്ധ്യയന വർഷം ആരംഭിച്ച ജൂണിൽ ഓൺലൈൻ ക്ലാസുകളെ വലിയ ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്.

ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുത്തൻ അനുഭവത്തെ താൽപ്പര്യത്തോടെ സ്വീകരിച്ചെങ്കിലും പിന്നീട് ഒരു വിഭാഗം കുട്ടികളെങ്കിലും ഇതിനോട് വിമുഖത കാട്ടിത്തുടങ്ങി. പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്. എത്ര കുട്ടികൾ ചാനലിലെ ക്ലാസുകളിലിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാർഗമില്ല. കുട്ടികൾ എന്ത് പഠിച്ചുവെന്ന് വിലയിരുത്താൻ പരീക്ഷ നടത്താനും കഴിയില്ല. ചില ഹയർ സെക്കണ്ടറി സ്‌കൂളുകൾ തങ്ങളുടെ കുട്ടികളുടെ ബോധന നിലവാരം അനുസരിച്ച് രക്ഷിതാക്കളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ക്ലാസുകളുടെ വീഡിയോ അയച്ച് നൽകാറുണ്ട്. ഇതിനെയും കുട്ടികൾ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് അറിയാൻ മാർഗമില്ല.

സ്വകാര്യ സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ പ്രത്യേക ആപ്ലിക്കേഷനുകൾ വഴിയാണ് ക്ലാസുകൾ നടത്തുന്നത്. ആരൊക്കെ ക്ലാസിലുണ്ടെന്ന് ഉറപ്പാക്കാൻ ഇത്തരം ആപ്ലിക്കേഷനുകൾക്ക് കഴിയും. എന്നാൽ അവിടെയും മൊബൈൽ റേഞ്ച് കുറവ്, ഡാറ്റ ഇല്ല തുടങ്ങിയ കാരണങ്ങളോടെ മുങ്ങുന്നവരുണ്ട്. സ്വാശ്രയ സ്കൂളുകളും കോളേജുകളും ഫീസ് വാങ്ങുന്നതിനാൽ ക്ലാസുകളെ പ്രയോജനപ്പെടുത്താൻ കുട്ടികൾ കുറെക്കൂടി ശ്രമിക്കാറുണ്ട്.

പൊതുവെ ചെറിയ ക്ലാസുകളിലെ കുട്ടികൾ രക്ഷിതാക്കളുടെ ശിക്ഷണത്തിൽ ക്ലാസുകളിൽ ശ്രദ്ധിക്കുന്നുണ്ട്.


 സ്കൂളുകളിൽ നിയന്ത്രണം

ട്യൂഷൻ സെന്ററുകളും മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളും സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ക്ലാസുകൾ നടത്തുന്നത്. പക്ഷേ പരീക്ഷളെ നേരിടേണ്ട പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ജനുവരി മുതൽ ക്ലാസ് നൽകണമെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. ട്യൂഷൻ സെന്ററുകളിൽ കൊവിഡ് മാനദണ്ഡം ഉറപ്പാക്കാൻ കഴിയുമെങ്കിൽ മുതിർന്ന കുട്ടികൾക്ക് സ്കൂളിലും അതിന് കഴിയുമെന്നാണ് ഇവരുടെ നിലപാട്.

 പരീക്ഷകളെങ്ങനെ ?

കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ അവസാനം കൊവിഡ് വ്യാപനം തുടങ്ങിയതിനാൽ ഹയർ സെക്കൻഡറി, പത്താം തരം പരീക്ഷകൾ മാത്രമാണ് നടത്തിയത്. മറ്റ് ക്ലാസുകളിലെ കുട്ടികളെ വിജയിപ്പിക്കുക ആയിരുന്നു. കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളെ കുറേക്കൂടി ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്. സർവകലാശാല പരീക്ഷകൾ കൊവിഡ് പ്രതിസന്ധികൾക്കിടയിലും കർശന നിയന്ത്രണങ്ങളോടെ നടത്തിയിരുന്നു. റെഗുലർ ക്ലാസുകൾ നടത്താൻ കിയാത്തത് എൻജിനീയറിംഗ്, എൽ.എൽ.ബി ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകക്ക് പ്രതിസന്ധിയാണ്.

പൊതുവിദ്യാലയങ്ങളിൽ

1. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴി ക്ലാസ്

2. പക്ഷേ പല ബോധന നിലവാരത്തിലുള്ള കുട്ടികൾക്ക് ഇതിനെ പൂർണമായി പിന്തുടരാൻ കഴിയുന്നില്ല

3. ഇതിന് പരിഹാരമായി സമാന്തര ഓൺലൈൻ ക്ലാസുകളും സജീവം

4. ഹയർ സെക്കൻഡറി സ്കൂളുകൾ മിക്കതും കുട്ടികളുടെ ബോധന നിലവാരം ഉൾക്കൊണ്ട് സ്വന്തമായി ക്ലാസുകൾ നടത്തുന്നു

5. ട്യൂഷൻ സെന്ററുകളെയും കുട്ടികൾ ആശ്രയിക്കുന്നു.

 സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും

1. തനത് ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ക്ലാസുകൾ

2. എത്ര കുട്ടികൾ ക്ലാസിലുണ്ടെന്ന് അദ്ധ്യാപകന് അറിയാനാകും

3. ഒരാൾ ക്ലാസിൽ നിന്ന് പുറത്തുപോയാലും മനസിലാക്കാനാകും

4. ക്ലാസുകൾക്കിടയിൽ കുട്ടികളുടെ ഹാജർ എടുക്കാറുണ്ട്

5. തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ പരാതികൾക്കും ഇടയാക്കി