c

പത്തനാപുരം: മകന്റെ കല്ലറയ്ക്ക് സമീപം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് മരിച്ച വൃദ്ധന് മകന്റെ സമീപം തന്നെ അന്ത്യവിശ്രമം. പത്തനാപുരം പിടവൂർ അരിവിത്തറ ശ്രീശൈലത്തിൽ രാഘവൻ നായരുടെ (72) സംസ്‌കാരമാണ് മകന്റെ കല്ലറയ്ക്ക് സമീപം നടത്തിയത്.

കഴിഞ്ഞ വർഷം മരിച്ച ജ്യേഷ്ഠൻ പ്രഭാകരൻനായരുടെ മകൻ സൂര്യഭവനിൽ അപ്പുവിന്റെ വസതിയിൽ ഇന്നല വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം പൊതുദർശനത്തിന് വച്ചു. നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു. നാല് മണിയോടെ ഏക മകൻ ഹരികുമാറിന്റെ കല്ലറയ്ക്ക് സമീപം ചിതയൊരുക്കി സംസ്കരിച്ചു.

തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ രാഘവൻ നായർ മരിച്ചത്.

അർബുദത്തെ തുടർന്ന് പത്തുവർഷം മുൻപ് ഭാര്യ സുധ മരിച്ചിരുന്നു. ഇതിന് പുറമേ മൂന്ന് സഹോദരിമാരുടെയും അനന്തരവന്റെയും മരണം രാഘവൻ നായരെ മാനസികമായി തളർത്തിയിരുന്നു. വീടിന് സമീപം താമസിച്ചിരുന്ന ജ്യേഷ്ഠൻ പ്രഭാകരൻ നായരുടെ മരണം കൂടി ആയപ്പോൾ രാഘവൻ നായർ അതീവ ദുഃഖിതനും നിരാശനുമായിരുന്നു.

വിട്ടുമാറാത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ മസ്തിഷ്കമുഴയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് മകന്റെ സ്മൃതി കൂടീരത്തിന് സമീപം സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഒൻപതോടെ മരിക്കുകയായിരുന്നു.