suicide

കുടുംബ പ്രശ്നം മുതൽ പ്രണയപരാജയവും കടവും തൊഴിലില്ലായ്മയും രോഗവും പട്ടിണിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഒരുമുഴം കയറിലും അര ഔൺസ് വിഷത്തിലും പരിഹാരം തേടിയവരാണ് പലരും. ഇതാണോ പരിഹാരം?‌

കൊല്ലം: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് നമുക്കറിയാം. എങ്കിലും കഴിഞ്ഞകൊല്ലം ഇന്ത്യയിൽ ഏറ്റവുമധികം പേർ ജീവനൊടുക്കിയത് കൊല്ലം ജില്ലയിലാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരംകൊല്ലത്ത് 457 പേരാണ് 2019-ൽ ജീവനൊടുക്കിയത്. ഇതിൽ 363 പേർ പുരുഷൻമാരാണ്. സ്ത്രീകൾ- 94. 2018-ൽ 393 പേരാണ് ഇവിടെ ജീവനൊടുക്കിയത്.

കുടുംബ പ്രശ്നം മുതൽ പ്രണയപരാജയവും കടവും തൊഴിലില്ലായ്മയും രോഗവും പട്ടിണിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഒരുമുഴം കയറിലും അര ഔൺസ് വിഷത്തിലും പരിഹാരം തേടിയവരാണ് പലരും. ഒരു ലക്ഷത്തിന് 41.2 എന്ന നിലയിലാണ് കൊല്ലത്തെ ആത്മഹത്യാനിരക്ക്. സംസ്ഥാന ശരാശരിയിൽ 24.3 ശതമാനമെന്ന കണക്കിൽ കേരളം അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. 8,556 പേരാണ് 2019 ൽ കേരളത്തിൽ ആത്മഹത്യയിൽ അഭയം തേടിയത്.

961 വീട്ടമ്മമാർ

2019-ൽ 961 വീട്ടമ്മമാർ കേരളത്തിൽ ആത്മഹത്യ ചെയ്തു. ഇതിന് പുറമേ, പ്രൊഫഷണലുകളും സർക്കാർ ജീവനക്കാരുമുൾപ്പെടെ 845 പേരും ജീവനൊടുക്കിയവരിലുൾപ്പെടുന്നു. ഇതിൽ 760 പേർ പുരുഷൻമാരാണ്. ആത്മഹത്യ ചെയ്തവരിൽ തൊഴിൽരഹിതരുടെ എണ്ണം 1,963. ഇതിൽ 1,559-ഉം പുരുഷൻമാർ.

418 വിദ്യാർഥികൾ

വിദ്യാർഥികളുടെ ആത്മഹത്യയും കൂടി. 418 പേരാണ് ജീവനൊടുക്കിയത്. 211 ആൺകുട്ടികളും 207 പെൺകുട്ടികളും. 2018-ൽ ഇത് 375 പേരായിരുന്നു.

550 വ്യാപാരികൾ

വ്യാപാരികളുടെ ആത്മഹത്യയിൽ മുൻകാലത്തേക്കാൾ നേരിയ കുറവുണ്ട്. 2018-ൽ ഇത് 646 ആയിരുന്നു.

കൂടുതലും തൂങ്ങിമരണം

സംസ്ഥാനത്തെ ആത്മഹത്യയിൽ കൂടുതലും തൂങ്ങിമരണമാണ്. 6,435 പേരാണ് തൂങ്ങിമരിച്ചത്. ഇതിൽ 5,225 പേർ പുരുഷൻമാരാണ്. 979 പേർ വിഷംകഴിച്ച് മരിച്ചു. തീവണ്ടിക്ക് മുന്നിൽചാടി മരിച്ചത് 83 പേരാണ്. 2019-ൽ രാജ്യത്താകമാനം 1,39,123 പേരാണ് ആത്മഹത്യ ചെയ്തത്.

പ്രധാന കാരണങ്ങൾ

കേരളത്തിലെ ആത്മഹത്യകളുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കുടുംബപ്രശ്‌നങ്ങളാണ്. 3,665 കേസുകളാണ് ഈ വിഭാഗത്തിലുള്ളത്. മാനസിക പ്രശ്‌നങ്ങളും മറ്റ് രോഗങ്ങളും കൊണ്ട് 974 പേരാണ് ജീവനൊടുക്കിയത്. മദ്യാസക്തി കൊണ്ട് 792 പേർ മരണത്തിലേക്ക് പോയ്‌‌മറഞ്ഞപ്പോൾ 259 പേർ കടബാധ്യത കാരണവും 230 പേർ പ്രണയം തകർന്നുമാണ് ജീവിതം അവസാനിപ്പിച്ചത്. തൊഴിലില്ലായ്മ കാരണം ആത്മഹത്യ ചെയ്തവരുടെ എണ്ണം 81 ആണ്. കൊല്ലം ജില്ലയിൽ മാനസിക പ്രശ്‌നങ്ങളെ തുടർന്ന് 130 ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്. കുടുംബ പ്രശ്‌നങ്ങളിൽ 150 ജീവനുകൾ പൊലിഞ്ഞപ്പോൾ രോഗത്താൽ 76 പേരും പ്രണയപരാജയത്താൽ 26 പേരും ജീവിതത്തോട് യാത്രപറഞ്ഞു.

രണ്ടാം സ്ഥാനത്ത് തൃശൂർ

കേരളത്തിൽ 2018 ൽ 8,237 പേരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് ആത്മഹത്യയിൽ രണ്ടാമത് നിൽക്കുന്നത് തൃശൂരാണ്. കഴിഞ്ഞ വർഷം 405 പേരാണ് തൃശൂരിൽ ആത്മഹത്യ ചെയ്തത്. കടവും ജപ്തിയുമാണ് തൃശൂരിലെ ജീവനൊടുക്കലുകളുടെ പ്രധാന കാരണം.

കൊച്ചിയെ കണ്ടുപഠിക്കാം

പൊലീസിന് കീഴിൽ ജില്ലാ പൊലീസ് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പേരിന് ഒരു കൗൺസലിംഗ് സെന്ററുണ്ടെന്നല്ലാതെ മതിയായ ആത്മഹത്യാ പ്രതിരോധ സംവിധാനം സംസ്ഥാനത്തിനില്ലാത്തതാണ് ആത്മഹത്യാ നിരക്ക് വർദ്ധിക്കാൻ കാരണമെന്നാണ് മന:ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കൊല്ലത്തും തിരുവനന്തപുരത്തും ആത്മഹത്യാനിരക്ക് ഏറുന്നത് വർഷങ്ങളായുള്ള പ്രവണതയാണെന്ന് ഇവർ പറയുന്നു. മതിയായ എൻ.ജി.ഒകളും മാനസികാരോഗ്യ കേന്ദ്രങ്ങളും കൂടുതലുള്ളതാണ് കൊച്ചി പോലെയുള്ള വലിയ നഗരത്തിൽ ആത്മഹത്യകൾ കുറയാൻ കാരണമെന്നും ക്ളിനിക്കൽ സൈക്കോളജിസ്റ്റായ ഡോ.ശ്രീകുമാർ പറയുന്നു.

കുട്ടികൾക്ക് 'ചിരി' പരിഹാരമാകണം

മുതിർന്നവരെപ്പോലെ മാനസിക പിരിമുറുക്കങ്ങൾ താങ്ങാനാകാതെ ആത്മഹത്യയിൽ അഭയം തേടുന്നവരിൽ കുട്ടികളും പിന്നിലല്ല. സിനിമയിലേയും ടെലിവിഷൻ സീരിയലുകളിലുമുള്ള രംഗങ്ങൾ അനുകരിച്ചായിരുന്നു കുട്ടികളുടെ ആത്മഹത്യയുടെ തുടക്കമെങ്കിൽ ഇപ്പോൾ വാർത്തപോലുമല്ലാത്ത നിലയിലെത്തി കാര്യങ്ങൾ.

കൊല്ലം ജില്ലയിൽ പ്രായപൂർത്തിയായ രണ്ട് കൂട്ടുകാരികൾ കോട്ടയംജില്ലയിലെ വൈക്കത്ത് ആറ്റിൽ ചാടി ജീവനൊടുക്കിയതാണ് അടുത്തകാലത്ത് നാടിനെ ഞെട്ടിച്ച സംഭവങ്ങളിലൊന്ന്. സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് കുട്ടികൾ ജീവനൊടുക്കിയതും അടുത്തിടെയാണ്. മലപ്പുറത്ത് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ട് പേർ ആത്മഹത്യ ചെയ്തു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്ത വിഷമത്തിലാണ് ഒരാൾ ജീവനൊടുക്കിയതെങ്കിൽ മറ്റൊരാളുടെ കാരണം ഇപ്പോഴും വ്യക്തമല്ല. ആലപ്പുഴയിലും കണ്ണൂരും സമാനമായി കുട്ടികളുടെ ആത്മഹത്യ നടന്നു.

കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ കൂട്ടുകാരോട് ഇടപഴകാൻ സാധിക്കാത്തത് കുട്ടികളുടെ മാനസിക സമ്മർദ്ദത്തിന് കാരണമാകും.

അമ്മ, അച്ഛൻ, കുടുംബാംഗങ്ങൾ എന്നിവർ കുട്ടിയുടെ നന്മ ആഗ്രഹിച്ചാവണം

അവരോട് ഇടപെടേണ്ടത്. കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉൾക്കൊണ്ടാവണം ഇത്. കുട്ടികളുടെ മാനസിക സമ്മ‌ർദ്ദം കുറയ്ക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഫയർഫോഴ്സ് മേധാവിയായ ഡി.ജി.പി ശ്രീലേഖയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി 'ചിരി' എന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അദ്ധ്യയന വർഷം ആരംഭിക്കാത്തതിനാൽ പദ്ധതി ഇതുവരെ തുടങ്ങാനായില്ല.