
ജില്ലയിൽ ഇടത് തരംഗത്തിലും വമ്പൻ പരാജയങ്ങൾ
കൊല്ലം: ജില്ലയിലെ മിന്നും വിജയത്തിനിടയിലും ചില പഞ്ചായത്തുകളിലുണ്ടായ വമ്പൻ പരാജയങ്ങൾ സി.പി.എം വിലയിരുത്തും. 68 ഗ്രാമ പഞ്ചായത്തുകളിൽ 57ഉം ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളും ഇടത് ഭരണത്തിലായിരുന്നു. എന്നാൽ ഇത്തവണ 44 പഞ്ചായത്തുകളിലാണ് വിജയിക്കാനായത്.
13 പഞ്ചായത്തുകൾ ഇടത് മുന്നണിക്ക് നഷ്ടമായി. കഴിഞ്ഞ തവണ കോൺഗ്രസ് നിയന്ത്രണത്തിലായിരുന്ന പഞ്ചായത്തുകളിൽ ചിലത് തിരികെ പിടിച്ചെങ്കിലും ആകെയുള്ള കണക്കിൽ നഷ്ടമുണ്ടായി. ജില്ലാ പഞ്ചായത്ത് ചവറ ഡിവിഷൻ, ചവറ ബ്ലോക്ക് പഞ്ചായത്ത്, ചവറയിലെ ഭൂരിപക്ഷം പഞ്ചായത്തുകൾ എന്നിവ യു.ഡി.എഫിന്റെ കൈയിലാണ്. ചവറയിൽ ആർ.എസ്.പി നടത്തിയ ചെറുത്തുനിൽപ്പ് യു.ഡി.എഫ് നേട്ടത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തൽ. അപ്പോഴും മറ്റിടങ്ങളിലെ സംഘടനാ വീഴ്ച ഗൗരവമായി പരിശോധിക്കും. ഇടത് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പോയ പഞ്ചായത്ത് വാർഡുകളിൽ ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഒന്നാമതെത്തി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ വിലയിരുത്തുമ്പോൾ പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിൽ വിള്ളലുണ്ടായിട്ടില്ലെന്ന് കരുതുമ്പോഴും തോറ്റ പഞ്ചായത്തുകളിലെ സംഘടനാ ദൗർബല്യങ്ങളെ ചെറുതായി കാണാനും സി.പി.എം തയ്യാറല്ല.
തുടർ ഭരണത്തിന് ഒരുമുഴം മുന്നേ
ജില്ലാ പഞ്ചായത്തിലും കൊല്ലം കോർപ്പറേഷനിലും വൻ വിജയമാണ് ഇത്തവണ ഇടത് മുന്നണി നേടിയത്. രണ്ടിടത്തും ഘടക കക്ഷികളുടെ പിന്തുണ ഇല്ലാതെ ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം സി.പി.എം നേടി. ജില്ലയിലാകെ ഇടത് തരംഗം വീശിയപ്പോൾ ദയനീയ പ്രകടനത്തോടെ പിന്നാക്കം പോയ പഞ്ചായത്തുകളിലെ സ്ഥിതി നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മെച്ചപ്പെടുത്താനാണ് സി.പി.എം നീക്കം. തുടർഭരണം ലക്ഷ്യമിടുന്നതിനാൽ 2016ലേത് പോലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും വിജയം എൽ.ഡി.എഫിന് അനിവാര്യമാണ്.
ചവറയിൽ വേരുറപ്പിക്കാൻ ഓട്ടം
തദ്ദേശ സ്ഥാപനങ്ങളിൽ ലഭിച്ച വോട്ട് വിഹിതത്തിന്റെ കണക്ക് അനുസരിച്ച് ചവറ മാത്രമാണ് യു.ഡി.എഫിനൊപ്പം പോയത്. മറ്റ് 10 നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ മേധാവിത്വം ഇടത് മുന്നണിക്കുണ്ട്. പരാജയപ്പെട്ട പഞ്ചായത്തുകളിലും ചവറയിലാകെയും മടങ്ങി വരവിനായുള്ള ശ്രമങ്ങൾ നേതൃത്വ ഇടപെടലുകളും വരും ദിവസങ്ങളിലുണ്ടാകും. ജില്ലയിലെ കല്ലുവാതുക്കൽ, നെടുവത്തൂർ പഞ്ചായത്തുകളിൽ ബി.ജെ.പി ഭൂരിപക്ഷം നേടിയതും മറ്റിടങ്ങളിൽ സീറ്റും വോട്ടും വർദ്ധിപ്പിച്ചതും ഗൗരവത്തോടെ കാണും.