c

കൊല്ലം: നാടൻ ഏത്തക്കുലയുടെ വില കുത്തനെ ഇടിഞ്ഞതോടെ നഷ്ടം താങ്ങാനാകാതെ കർഷകർ നട്ടംതിരിയുന്നു. സർക്കാർ നിശ്ചയിച്ച തറവിലയായ 30 രൂപയിൽ താഴേക്ക് വില ഇടിഞ്ഞിട്ട് ആഴ്ചകൾ പിന്നിടുന്നു. ഇതോടെ മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥയിൽ കണ്ണീരോടെയാണ് കർഷകർ ഏത്തക്കുലകൾ വിറ്റഴിക്കുന്നത്. ഒരു കിലോ ഏത്തക്കായ്ക്ക് 20 മുതൽ പരമാവധി 24 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) വിപണികളിലും സ്ഥിതി സമാനമാണ്. ഇതോടെ മിക്ക കർഷകരും പ്രാദേശികമായി കുലകൾ വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്. ശരാശരി 15 - 18 രൂപയ്ക്ക് മറുനാടൻ ഏത്തക്കായ ലഭിക്കുമെന്നതിനാൽ ചെറുകിട വ്യാപാരികളും മുഖം തിരിച്ചതോടെ കുലകൾ വിറ്റഴിക്കാനാകാതെ സാധാരണ കർഷകർ ദുരിതത്തിലാണ്.

കൃഷി വകുപ്പ് കാഴ്‌ച്ചക്കാരാകുന്നു

ലോക്ക് ഡൗൺ കാലത്ത് സുഭിക്ഷ കേരളം ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ കാർഷിക വ്യാപനത്തിന് സമാനതകളില്ലാത്ത പിന്തുണയാണ് കൃഷി വകുപ്പ് നൽകിയത്. എന്നാൽ വിളവെടുപ്പ് കഴിയുമ്പോൾ ഉത്പന്നങ്ങൾ വിറ്രഴിക്കാൻ അത്തരം സഹായങ്ങൾ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് വിമർശനം. ഉത്പന്നങ്ങൾ വിൽക്കാൻ നിലവിൽ വി.എഫ്.പി.സി.കെ വിപണികളെയാണ് കർഷകർ കൂടുതലായി ആശ്രയിക്കുന്നത്. വിലയിടിവ് തുടരുന്നതോടെ ഏത്തക്കുല വിൽക്കാൻ വഴിയില്ലാതെ കർഷകർ വലയുമ്പോൾ കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന മറുനാടൻ ഏത്തക്കുലകൾ ഹോർട്ടികോർപ്പ് ഔട്ട്ലെറ്റുകളിലൂടെ വിൽക്കുന്നതിനെയും കർഷകർ വിമർശിക്കുന്നു. പ്രാദേശികമായി കർഷകരിൽ നിന്ന് ഏത്തക്കുലകൾ സംഭരിച്ച് വിൽക്കാൻ ഹോർട്ടി കോർപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ല

അടുത്തിടെ കാർഷിക ഉത്പന്നങ്ങളുടെ തറവില പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ഒരു കിലോ ഏത്തക്കായ ഉത്പാദിപ്പിക്കാൻ കർഷകന് 25 രൂപ ചെലവ് വരും. 19 രൂപയ്‌ക്കും 20 രൂപയ്‌ക്കും ഏത്തക്കായ വിൽക്കുന്ന കർഷകന് ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ലെന്ന് വ്യക്തം. 30 രൂപ തറവില നിശ്ചയിച്ച ഏത്തക്കായ്ക്ക് 23 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നതെങ്കിൽ ശേഷിക്കുന്ന ഏഴ് രൂപ സർക്കാർ നൽകുമെന്നതാണ് നേട്ടം. എന്നാൽ പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ആനുകൂല്യം എങ്ങനെ ലഭിക്കുമെന്ന കാര്യത്തിൽ ഭൂരിപക്ഷം കർഷകർക്കും ധാരണയില്ല.

പ്രതീക്ഷ നശിച്ച് യുവകർഷകർ

ലോക്ക് ഡൗൺ കാലത്ത് തൊഴിൽ നഷ്ടമായ നൂറുകണക്കിന് യുവാക്കൾ ജീവിത മാർഗമെന്ന നിലയിൽ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. അവരുടെയല്ലാം പ്രതീക്ഷകളെ തകർക്കുന്ന തരത്തിലാണ് ഏത്തക്കുല ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലയിടിവ്. കൊല്ലത്ത് ഏത്തവാഴ വലിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. ലോക്ക് ഡൗണിൽ ഉത്പാദനം കൂടിയതും മറുനാടൻ ഏത്തക്കുലകൾ കുറഞ്ഞ വിലയിൽ വൻതോതിൽ എത്തിയതുമാണ് പ്രതിസന്ധിക്ക് കാരണം.

ഇതോടെ നാലുകിലോ മറുനാടൻ ഏത്തപ്പഴം 100 രൂപയ്ക്ക് വിപണിയിൽ കിട്ടുന്ന സാഹചര്യമാണിപ്പോൾ.