memu

 വേണ്ടത് സർക്കാർ അനുമതി

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെമു സർവീസ് പുനരാരംഭിക്കാൻ കേന്ദ്ര ​- സംസ്ഥാന സർക്കാരുകളുടെ അനുമതി കാത്തിരിക്കുകയാണ് യാത്രക്കാർ. കൊല്ലത്ത് നിന്ന് തെക്കോട്ട് കന്യാകുമാരി വരെയും വടക്കോട്ട് എറണാകുളം വരെയുമാണ് സ്റ്റേഷനിലെ ഏഴ് മെമു ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത്.

ആലപ്പുഴ, കോട്ടയം പാതകളിലെ സ്ഥിരം യാത്രക്കാർക്ക് രാവിലെയും വൈകിട്ടും ഉച്ചയ്ക്കും രാത്രിയിലും ആശ്രയിക്കാൻ കഴിയുന്ന തരത്തിലായിരുന്നു യാത്രാക്രമം. കൊവിഡ് പ്രതിസന്ധികൾക്കിടയിലും സർവീസുകളുമായി നിരത്തിലിറങ്ങാൻ കെ.എസ്.ആർ.ടി.സി തയ്യാറായി. എന്നാൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള പാതകളിലെ സ്ഥിരം യാത്രക്കാർ ആശ്രയിച്ചിരുന്ന എക്സ്‌പ്രസ്, പാസഞ്ചർ, മെമു ട്രെയിനുകൾ സർവീസ് പുനരാരംഭിക്കാത്തത് സർക്കാർ - സ്വകാര്യ മേഖലകളിലെ ജീവനക്കാരെയും ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവരെയും വലയ്ക്കുകയാണ്.

എറണാകുളത്ത് നിന്ന് ദിവസവും തിരുവനന്തപുരത്ത് എത്തി ജോലി ചെയ്ത് മടങ്ങുന്നവരും കൊല്ലത്ത് നിന്ന് എറണാകുളത്ത് പോയി വരുന്നവരും ധാരാളമുണ്ടായിരുന്നു. ജനുവരി നാല് മുതൽ കോളേജുകൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ട്രെയിൻ സർവീസ് ആരംഭിക്കാത്തതിനാൽ കോളേജുകളിലെത്താൻ വിദ്യാർത്ഥികൾ മിക്കവർക്കും യാത്രാ സൗകര്യമില്ല. സ്വകാര്യ - മിനി ബസുകൾ വാടകയ്ക്ക് എടുത്താണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവല്ല ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ സ്ഥിരമായി ജോലിക്ക് പോകുന്നത്. യാത്രാക്കൂലിക്കായി ദിവസവും 500 രൂപ വരെ മുടക്കേണ്ട അവസ്ഥയാണ്. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളിൽ സാമൂഹിക അകലം തുടക്കം മുതൽ ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ട്രെയിനുകളിൽ മാനദണ്ഡം പാലിക്കണമെന്ന് വാശിപിടിച്ച് സർവീസ് വൈകിപ്പിക്കരുതെന്നാണ് യാത്രക്കാരുടെ ആവശ്യം.

 കുതിച്ച് പായാൻ തയ്യാർ

സർവീസ് നടത്തുന്നില്ലെന്ന് കരുതി കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു വിശ്രമത്തിലല്ല. എല്ലാ ദിവസവും നിശ്ചിത ദൂരം ഓടിയും അറ്റകുറ്റപ്പണികൾ തീർത്തും ഏത് നിമിഷവും സർവീസ് നടത്താൻ സജ്ജമാക്കിയ നിലയിലാണ്. സർക്കാർ അനുമതി ലഭിച്ചാൽ അടുത്ത മണിക്കൂറിൽ കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കാനാകും. ജനുവരി രണ്ടാം വാരത്തോടെ സർവീസ് ആരംഭിക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

 മെമു ഷെഡിന് ഐ.എസ്.ഒ അംഗീകാരം

കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിന് അടുത്തിടെ ഐ.എസ്.ഒ അംഗീകാരവും ലഭിച്ചിരുന്നു. മെമു പാരിപാലന ഷെഡിലെ ജീവനക്കാർക്കായുള്ള സുരക്ഷാ ക്രമീകരണങ്ങൾ, പരിസ്ഥിതി സൗഹൃദ - മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ, മെമു ട്രെയിനുകളുടെ മികച്ച അറ്റകുറ്റപണി എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്. 2012 മാർച്ചിലാണ് കൊല്ലത്ത് മെമു സർവീസ് എത്തുന്നത്. ഇതോടൊപ്പം തന്നെ മെമു ട്രെയിനുകളുടെ അറ്റകുറ്റപണികൾക്കായി കൊല്ലത്ത് മെമു ഷെഡും തുറന്നു.

''

കൊവിഡിനൊപ്പം ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാലത്ത് ട്രെയിൻ സർവീസുകൾ മാത്രം പുനരാരംഭിക്കാൻ വൈകുന്നത് നീതി കേടാണ്.

യാത്രക്കാർ