ss

കൊല്ലം: 2020 കടന്നുപോകുമ്പോൾ ജില്ലയുടെ ഒരു വർഷം സംഭവബഹുലമാണ്. പൗരത്വ ഭേദഗതി പ്രക്ഷോഭം,​ ഇത്തിക്കരയാറ്റിൽ ഏഴ് വയസുകാരി ദേവനന്ദയുടെ ദുരൂഹ മരണം, എൻ.വിജയൻപിള്ള എം.എൽ.എയുടെ വിയോഗം, കടവൂർ ജയൻ വധക്കേസിൽ ഒൻപത് ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം, അഞ്ചൽ ഏറത്ത് ഭാര്യ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് ഭർത്താവ് സൂരജ് കൊലപ്പെടുത്തിയത്, കൊവിഡ് വ്യാപനം, പുറ്റിങ്ങൽ അപകടത്തിന്റെ കുറ്റപത്രം സമർപ്പിച്ചത് തുടങ്ങിയ പലതും നടന്നത് വിടവാങ്ങുന്ന വർഷത്തിലാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി ആധിപത്യം നിലനിറുത്തുന്നതും ഡിസംബർ രണ്ടാം വാരത്തിൽ കൊല്ലം കണ്ടു.

 പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും തുടർ പ്രക്ഷോഭങ്ങൾ ജില്ലയിൽ നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ജനുവരി 18 മുതൽ ഫെബ്രുവരി 20 വരെ 448 കിലോമീറ്റർ കാൽനട യാത്ര നടത്തി ജില്ലയിലുടനീളമെത്തി. സി.പി.എം ജനുവരി 15ന് കൊല്ലത്ത് നടത്തിയ ബഹുജന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

 കടവൂർ ജയൻ വധക്കേസിൽ ജീവപര്യന്തം

ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ (35) കൊലപ്പെടുത്തിയ കേസിൽ കടവൂർ സ്വദേശികളായ ഒൻപത് ആർ.എസ്.എസ് പ്രവർത്തകർക്ക് കോടതി ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 2012 ഫെബ്രുവരി 7ന് പകലാണ് തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.

 വേദനയായി ദേവനന്ദ

ഫെബ്രുവരി 27ന് വ്യാഴാഴ്‌ച രാവിലെ വീട്ടിൽ നിന്ന് കാണാതായ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ (പൊന്നു-7) മൃതദേഹം 28ന് രാവിലെ ഏഴേകാലോടെ വീട്ടിൽ നിന്ന് 350 മീറ്റർ അകലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ കണ്ടെത്തി. ദേവനന്ദയെ കാണാതായ വാർത്ത സിനിമാ താരങ്ങൾ ഉൾപ്പെടെ നവമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തുടക്കത്തിൽ ദുരൂഹത സംശയിച്ചെങ്കിലും അസ്വാഭാവികതയില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.

 ചവറ എം.എൽ.എ എൻ.വിജയൻപിള്ള അന്തരിച്ചു

ചവറയിൽനിന്ന്‌ ആർ.എസ്.പിക്കാരനല്ലാത്ത ആദ്യ പ്രതിനിധിയായി നിയമസഭയിലെത്തിയ എൻ. വിജയൻപിള്ള (69) മാർച്ച് 8ന് അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

 കാണാതായ സുചിത്ര പാലക്കാട്ട് കൊല്ലപ്പെട്ടു

ഒന്നര മാസം മുൻപ് കൊല്ലത്ത് നിന്ന് കാണാതായ മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ സുചിത്ര (42) കൊല്ലപ്പെട്ട വിവരം പുറം ലോകമറിയുന്നത് ഏപ്രിൽ 30നാണ്. കേസിൽ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്ത് (32) അറസ്റ്റിലായി. പ്രശാന്തുമായി പാലക്കാട്ടെത്തിയ പൊലീസ് വീടിന് ഏറെ അകലെയല്ലാതെ കുഴിച്ചിട്ടിരുന്ന മൃതദേഹം പുറത്തെടുത്തു.

 പാമ്പിനെ ഉപയോഗിച്ച് ഉത്രവധം

മേയ് 7ന് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ ഒന്നോടെ ഇടതുകൈത്തണ്ടയിൽ ഭർത്താവ് സൂരജ് മൂർഖനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. മേയ് 18ന് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ഉത്രയുടെ അച്ഛൻ പരാതി നൽകി. കൊല നടത്തിയത് സൂരജാണെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് സംഘം 24ന് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ സൂരജ്, ചാവരുകാവ് സുരേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. മാർച്ച് രണ്ടിനും ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ സൂരജ് ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് 52 ദിവസം സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു. പിന്നീട് വീട്ടിൽ കഴിയുമ്പോഴാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സൂരജിന്റെ അച്ഛൻ സുരേന്ദ്രപണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ അറസ്റ്റ് ചെയ്തു. കൊലപാതക കേസിൽ സൂരജ് മാത്രമാണ് പ്രതി. രണ്ടാം പ്രതി ചാവര്കാവ് സുരേഷിനെ മാപ്പ് സാക്ഷിയാക്കി. കേസിന്റെ വിചാരണ കൊല്ലം ആറം അഡീഷണൽ സെഷൻസ് കോടതിയിൽ പുരോഗമിക്കുന്നു.

 റംസിയുടെ ആത്മഹത്യ, പ്രതിശ്രുത വരൻ അറസ്റ്റിൽ

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് വരൻ പിൻമാറിയതിൽ മനം നൊന്ത് കൊട്ടിയം സ്വദേശിയായ റംസി (24) സെപ്തംബർ 3ന് കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്തു. കേസിൽ പ്രതിശ്രുത വരൻ പള്ളിമുക്ക് കൊല്ലൂർവിള ഇക്ബാൽനഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിസ് (24) അറസ്റ്റിലായി. കേസിൽ ഹാരിസിന്റെ അമ്മ, സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് എന്നിവർ ആരോപണ നിഴലിലായി.

 ഡോ.അനൂപിന്റെ ആത്മഹത്യ

കടപ്പാക്കട അനൂപ് ഓർത്തോകെയർ ആശുപത്രി ഉടമ കടപ്പാക്കട ഭദ്രശ്രീയിൽ ഡോ. അനൂപ് കൃഷ്‌ണ (37) ഒക്ടോബർ 1ന് കൈ ഞരമ്പുകൾ മുറിച്ച ശേഷം വീട്ടിലെ ടോയ്‌ലെറ്റിൽ തൂങ്ങി മരിച്ചു. സെപ്തംബർ 23ന് അനൂപ് ഓർത്തോ കെയറിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ പുത്തൂർ മാറനാട് കുറ്റിയിൽ പുത്തൻവീട്ടിൽ സജീവ് കുമാറിന്റെയും വിനീതാ കുമാരിയുടെയും മകൾ ആദ്യ എസ്. ലക്ഷ്‌മി (7) മരിച്ചതിന് പിന്നാലെ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നവമാദ്ധ്യമങ്ങളിലൂടെ ഒരു വിഭാഗം വ്യാപക പ്രചാരണം നടത്തി. കടുത്ത മാനസിക സമ്മർദ്ദങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ബോദ്ധ്യത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ എങ്ങുമെത്തിയില്ല.

 പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ കുറ്റപത്രം

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രം ഒക്ടോബർ 16ന് പരവൂർ മജിസ്ട്രേറ്റ് കോടതിയിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം സമർപ്പിച്ചു. ആലപ്പുഴ പൊലീസ് ചീഫ് പി.എസ്. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ദുരന്തം നടന്ന് നാലര വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. 2016 ഏപ്രിൽ 10ന് പുലർച്ചെ 3.10നാണ് 118 പേരുടെ ജീവനെടുക്കുകയും 720 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിക്കെട്ട് ദുരന്തമുണ്ടായത്. ക്ഷേത്രഭരണസമിതി അംഗങ്ങളും വെടിക്കെട്ട് കരാറുകാരും അവരുടെ തൊഴിലാളികളും ഉൾപ്പെടെ 59 പേരാണ് പ്രതികൾ.

 സാമ്പത്തിക മേഖല തകർത്ത് കൊവിഡ്

ജനുവരി 23ന് കൊവിഡിനെതിരായ ജാഗ്രതാ നിർദേശം ജില്ലയിൽ നിലവിൽ വന്നു. മാർച്ച് 13 മുതൽ കൊവിഡിന്റെ പ്രതിഫലനം വിപണിയിൽ പ്രകടമായി. പ്രധാന ഉത്സവങ്ങളെല്ലാം ഉപേക്ഷിച്ചു. മാർച്ച് അവസാന വാരത്തോടെ ലോക്ക്ഡൗൺ. 1600 ബോട്ടുകളുടെ ഉടമകളും 20,000 മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ ജില്ലയിലെ സകല മേഖലയിലും പ്രതിസന്ധി. നിയന്ത്രണങ്ങൾ മാറിയെങ്കിലും കെടുതികളിൽ നിന്ന് ജില്ല പുറത്ത് വന്നിട്ടില്ല. രോഗവ്യാപനത്തെ ഫലപ്രദമായി നേരിടുന്നതിന് ജില്ലയിലെ ആരോഗ്യ സംവിധാനത്തിനായി.

 തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് ആധിപത്യം

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടത് മുന്നണി വൻ ആധിപത്യം നേടി. കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം കോർപറേഷൻ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, 44 ഗ്രാമ പഞ്ചായത്തുകൾ, 10 ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇടത് മുന്നണി അധികാരം നേടി. 17 പഞ്ചായത്തുകളും ചവറ ബ്ലോക്ക് പഞ്ചായത്തും മാത്രമാണ് കോൺഗ്രസിന് നേടാനായത്. പരവൂർ മുനിസിപ്പാലിറ്റിയിൽ ആർക്കും വ്യക്തമായ മേധാവിത്വം ഇല്ല. കല്ലുവാതുക്കൽ, നെടുവത്തൂർ പഞ്ചായത്തുകളിൽ വലിയ ഒറ്റകക്ഷിയായ ബി.ജെ.പി. കല്ലുവാതുക്കലിൽ ഭരണത്തിലെത്തി. കൊല്ലം നഗരസഭയിൽ ആറ് സീറ്റുകളിൽ പാർട്ടിക്ക് വിജയിക്കാനായി.