civil

തൃശൂർ : ദുരന്ത മുഖങ്ങളിൽ അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പൊതുജനങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള വളണ്ടിയർ സംവിധാനമായ സിവിൽ ഡിഫൻസ് സേന രൂപീകരിച്ചിട്ട് ഒരു വർഷം. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് സേന രൂപീകരിച്ചത്. അഗ്‌നിരക്ഷാ സേന ഡയറക്ടർ ജനറൽ പി. ശ്രീലേഖയാണ് സിവിൽ ഡിഫൻസിന്റെ സംസ്ഥാന മേധാവി. കളക്ടറാണ് ജില്ലാതലത്തിൽ സേനയെ നിയന്ത്രിക്കുന്നത്. പ്രതിഫലേച്ഛയില്ലാതെ ഏതു ആപൽഘട്ടത്തിലും പ്രവർത്തന സജ്ജമായിരിക്കാൻ മാനസികമായും ശാരീരികമായും തയ്യാറായി സ്വയം മുൻപോട്ട് വന്ന സന്നദ്ധ പ്രവർത്തകരാണിവർ.

ജില്ലാ തലത്തിലുള്ള പരിശീലനത്തിന്റെ ഭാഗമായി ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി സ്റ്റേഷനുകളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് കുന്നംകുളം ഫയർ സ്റ്റേഷനിൽ പരിശീലനം നടക്കുകയാണ്. ഈ മാസത്തോടെ സംസ്ഥാനതല പരിശീലന പരിപാടികളും പൂർത്തിയാകും.


ലക്ഷ്യം

അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുക, ആപൽഘട്ടങ്ങളിൽ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം നിലനിറുത്തുക, അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ ആവശ്യമായ പ്രവർത്തനം നൽകുക, അപകട സാഹചര്യങ്ങളിൽ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക, അടിയന്തര സഹായം എത്തിക്കുക, പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കുക, ബോധവത്കരണ ക്ലാസുകൾ നൽകുക എന്നതാണ് സിവിൽ ഡിഫൻസിന്റെ മുഖ്യ ലക്ഷ്യങ്ങൾ.


ചെയ്ത പ്രവർത്തനങ്ങൾ


കഴിഞ്ഞ ഒരു വർഷക്കാലമായി മഴക്കെടുതിയിലും വെള്ളക്കെട്ടിലും പെട്ടവരെ വീടുകളിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക, കൊവിഡ്19 ലോക് ഡൗൺ സാഹചര്യങ്ങളിൽ വയോധികർക്ക് വീടുകളിലേക്ക് സാധനങ്ങൾ വാങ്ങി കൊടുക്കുക, റേഷൻ വാങ്ങി നൽകുക, ക്വാറന്റൈനിൽ കഴിയുന്നവർക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുക, കാറ്റിൽ വീണ മരങ്ങൾ മുറിക്കുന്നതിന് അഗ്‌നിരക്ഷാ സേനയെ സഹായിക്കുക എന്നീ പ്രവർത്തനങ്ങൾ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ചെയ്ത് വരുന്നു.