
തൃശൂർ: ജില്ലയിൽ നാളെ കലാശകൊട്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആവേശപ്പൂർവം ഉള്ള കലാശാകൊട്ടിനു അനുവാദം ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ പലയിടത്തും അതിരു വിട്ട രീതിയിൽ പ്രവർത്തകർ റോഡിൽ ഇറങ്ങിയിരുന്നു. അതു കൊണ്ട് തന്നെ ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും ജാഗ്രതയിൽ ആണ്. ശബ്ദപ്രചരണത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ മൂന്നു മുന്നണികളും വാശിയേറിയ പോരാട്ടത്തിൽ ആണ്.
ജില്ലാ പഞ്ചായത്ത്
29 ഡിവിഷനുകൾ ഉള്ള ജില്ലാ പഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫ് പൊരുതുമ്പോൾ 2015ൽ നഷ്ടപെട്ട അധികാരം തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ്. 20 സീറ്റ് കഴിഞ്ഞ തവണ എൽ.ഡി.എഫ് നേടിയപ്പോൾ യു.ഡി.എഫിന് 9 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ ഇത്തവണ വാശിയേറിയ പോരാട്ടം ആണ് നടക്കുന്നത്. രണ്ടു മുന്നണികൾക്ക് ഒപ്പം എൻ.ഡി.എയും ശക്തമായി രംഗത്ത് ഉണ്ട്. ഇത്തവണ പല സ്ഥലങ്ങളിലും അട്ടിമറി ഉണ്ടാകുമെന്നു എൻ.ഡി.എ നേതാക്കൾ പറയുന്നു.
കോർപ്പറേഷൻ
ഏവരും ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന സ്ഥലമാണ് തൃശൂർ കോർപറേഷൻ. 55 അംഗ കാൺസിലിൽ കഴിഞ്ഞ തവണ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും സ്വതന്ത്രൻമാരെയും കോൺഗ്രസ് വിമതനെയും കൂടെ നിർത്തിയാണ് എൽ.ഡി.എഫ് ഭരണം പൂർത്തിയാക്കിയത്. എന്നാൽ ഇത്തവണ പകുതിലേറെ ഡിവിഷനുകളിൽ ശക്തമായ ത്രികോണ മത്സരം ആണ് എന്നതാണ് സവിശേഷത. അതു കൊണ്ട് തന്നെ ഭരണം ആരു പിടിക്കും എന്നത് സംബന്ധിച്ചു അനിശ്ചിതത്വം ഏറെയാണ്. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എ യും കടുത്ത പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്.
നഗര സഭകളിലും ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിലും ഇക്കുറി വാശിക്ക് ഒട്ടും കുറവില്ല. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് അവകാശപെടുന്നു. പക്ഷേ, രാഷ്ട്രീയ സാഹചര്യം മാറിയെന്നും നഷ്ടപ്രതാപം വീണ്ടെടുക്കാൻ സാധിക്കുമെന്നുമാണ് യു.ഡി.എഫിന്റെ പക്ഷം. അതേ സമയം പല പഞ്ചായത്തുകളും ഇത്തവണ ഭരിക്കുന്നത് എൻ.ഡി.എ ആയിരിക്കുമെന്നാണ് മുന്നണിനേതാക്കൾ പറയുന്നത്.