
തൃശൂർ: കഴിഞ്ഞ തവണ ഏഴിൽ ആറ് നഗരസഭകളും ഭരിച്ച ഇടതുപക്ഷത്തിന് ഇത്തവണ അവ നിലനിറുത്താനാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇരിങ്ങാലക്കുട ഒഴിച്ച് കൊടുങ്ങല്ലൂർ, ചാലക്കുടി, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി എന്നിവ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇരിങ്ങാലക്കുട സീറ്റുകൾ തുല്യനിലയിലായതോടെ നറുക്കെടുപ്പിൽ ഭരണം യു. ഡി.എഫിന് ലഭിക്കുകയായിരുന്നു. എന്നാൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടന്നത്. തികഞ്ഞ ആത്മവിശ്വാസമാണ് തങ്ങൾക്കുള്ളതെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു.
അതേസമയം നഗരസഭകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്ന് ഇടതുപക്ഷവും പറയുന്നു. എൻ.ഡി.എ കൊടുങ്ങല്ലൂർ, കുന്നംകുളം നഗരസഭകൾ ഭരിക്കുമെന്ന് തീർത്തു പറയുന്നു. മറ്റിടങ്ങളിൽ വലിയ അട്ടിമറി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. കൊടുങ്ങല്ലൂരിൽ മുഖ്യപ്രതിപക്ഷം ബി.ജെ.പിയായിരുന്നു. കുന്നംകുളത്ത് നിരവധി കൗൺസിലർമാരുണ്ടായിരുന്നു.
വടക്കാഞ്ചേരി ശ്രദ്ധാകേന്ദ്രം
സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന നഗരസഭയാണ് വടക്കാഞ്ചേരി. അടുത്തിടെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോര് നടന്നത് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ അഴിമതിയെ ചൊല്ലിയാണ്. അനിൽ അക്കര എം.എൽ.എ ഉയർത്തിക്കൊണ്ടു വന്ന വിഷയം ഏറെ ചർച്ചകൾക്കും അന്വേഷണത്തിനും വഴി വെച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന അവിടെ ലൈഫിൽ തട്ടി ഇത്തവണ ഭരണം പോകുമോയെന്നതാണ് പ്രധാന ചോദ്യം. വടക്കാഞ്ചേരിയിലെ മുഖ്യതിരഞ്ഞെടുപ്പ് വിഷയവും ലൈഫ് അഴിമതിയായിരുന്നു. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ നേതാക്കളും ചരൽപറമ്പിൽ എത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഫ്‌ളാറ്റ് നിർമ്മാണത്തിലെ ഗുണഭോക്താക്കളെ അണിനിരത്തിയാണ് സി.പി.എം സമരം സംഘടിപ്പിച്ചത്.
നഗരസഭകൾ