medikkal

തൃശൂർ : മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ തിരക്കേറുന്നു. കൊവിഡ് രൂക്ഷമായതോടെ മെഡിക്കൽ കോളേജിലെ ഒ.പികളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ എതാനും ആഴ്ചകളായി മെഡിക്കൽ കോളേജിലെ ഒ.പിയിൽ രണ്ടായിരത്തിലേറെ പേരാണെത്തുന്നത്.

കാർഡിയോളജി, ഓർത്തോ, ഗ്യാസ്‌ട്രോളജി, ന്യൂറോളജി വിഭാഗങ്ങളില്ലെല്ലാം പരിശോധനയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണം കൂടിവരികയാണ്.

കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് ജനറൽ ഒ.പിയിലാണ്. കൊവിഡ് റിപ്പോർട്ട് ചെയ്ത ആദ്യമാസങ്ങളിലും ലോക് ഡൗൺ സമയത്തും ആയിരത്തിൽ താഴെ മാത്രമേ രോഗികളെത്തിയിരുന്നുള്ളൂ. പിന്നീട് കൊവിഡ് വ്യാപനം കൂടിയപ്പോൾ ഒ.പികളിൽ എണ്ണം കൂടുകയായിരുന്നു. കൊവിഡിന് മുമ്പ് മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് രോഗികളെത്തിയിരുന്നത്.

പ്രായമേറിയവർ വരെ സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണ് നിൽക്കുന്നത്. എന്നാൽ ഇപ്പോൾ അതേ അവസ്ഥയിലേക്കാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് നിറുത്തിവച്ച ബസ് സർവീസുകൾ കൂടുതൽ ആരംഭിച്ചതും എണ്ണം വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ചില ദിവസങ്ങളിൽ ഒഴിച്ച് മിക്ക ദിവസങ്ങളിലും ജില്ലയിൽ ഒരു മാസത്തോളമായി അഞ്ഞൂറിനും എണ്ണൂറിനും ഇടയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിയന്ത്രണങ്ങളില്ല

ഒ.പികളിൽ എത്തുന്നവർക്ക് സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ലാത്തത് മൂലം എല്ലാവരും കൂട്ടം കൂടി നിൽക്കുന്ന സാഹചര്യമാണുള്ളത്. ഇരിപ്പിടങ്ങളുടെ കുറവും ദുരിതം കൂട്ടുന്നു. അമ്പതോളം കസേരകൾ മാത്രമാണ് പല ഒ.പികളിലുള്ളത്. എന്നാൽ ഒരേസമയം നൂറിലേറെ പേരാണ് ഒ.പികൾക്ക് മുന്നിൽ നിൽക്കുന്നത്.

ജനറൽ ആശുപ്രതികളിലും തിരക്ക്

ജില്ലാ ജനറൽ ആശുപത്രികളിലും താലൂക്ക് തലങ്ങളിലെ ജില്ലാ ആശുപത്രികളിലും തിരക്ക് വർദ്ധിച്ച് തുടങ്ങി. പ്രഥാമികാരോഗ്യ കേന്ദ്രങ്ങളിലും കഴിഞ്ഞ എതാനും ആഴ്ച്ചകളായി ചികിത്സ തേടിയെത്തുന്നവർ കൂടിവരികയാണ്. ജില്ലാ ജനറൽ ആശുപത്രി വിവിധ രോഗങ്ങൾക്ക് ഉള്ള മരുന്ന് വാങ്ങുന്നതിനും തിരക്കേറെയാണ്.