 
വാടാനപ്പള്ളി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് താത്കാലികമായി അടച്ചിട്ട തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരം വിവാഹ വേദിയായി. നാലു വയസുള്ളപ്പോള്‍ കെ.എം.എച്ച്.എമ്മിലെ കുട്ടികളുടെ കൂട്ടത്തിലുള്ള പാലക്കാട് ജില്ലയിലെ കരിങ്കയത്തുള്ള റസിയ ബാനു തൃശൂര്‍ എളനാട് സ്വദേശി മുജീബിൻ്റെ മണവാട്ടിയായി.
ജീവിത സാഹചര്യങ്ങളാണ് റസിയയെ 2003 ഡിസംബര്‍ ഏഴിന് കെ.എം.എച്ച്.എമ്മിലെത്തിച്ചത്. സമൂഹത്തിലെ സുമനസുകളുടെ സഹായത്താലാണ് റസിയയുടെ വിവാഹത്തിന് ആവശ്യമായ പണം കണ്ടെത്തിയത്. കെ.എം.എച്ച്.എം ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങിന് മുഹമ്മദ് ഫൈസി ഓണംപിള്ളി കാര്‍മ്മികത്വം വഹിച്ചു. വാടാനപ്പള്ളി മഹല്ല് ഖത്തീബ് കബീര്‍ ഫൈസി, നാട്ടിക മഹല്ല് ഖത്തീബ് അഷ്‌റഫ് മിസ്ബാഹി, സയ്യിദ് ഉമറലി തങ്ങള്‍ അഴീക്കോട്, കെ.എം.എച്ച്.എം. സെക്രട്ടറി സി.എ. മുഹമ്മദ് റഷീദ്, ഖജാന്‍ജി എ.കെ. അബ്ദുല്‍ ഖാദര്‍, മാനേജര്‍ ഹാഫിള് നവാസ് അല്‍ കൗസരി തുടങ്ങിയവര്‍ പങ്കെടുത്തു.