
തൃശൂർ: തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും നെഞ്ചിടിപ്പ് ഏറുന്നു. ഫലം ആർക്ക് അനുകൂലമാകുമെന്നത് സംബന്ധിച്ചു കൂട്ടികിഴിക്കലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മറ്റന്നാൾ രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെയും കൊവിഡ് രോഗികൾ, നിരീക്ഷണത്തിൽ ഇരുന്നിരുന്നവർ എന്നിവരുടെ പോസ്റ്റൽ വോട്ടുകൾ ആണ് എണ്ണുന്നത്. അതിനു ശേഷമായിരിക്കും വോട്ടിംഗ് മെഷീൻ തുറന്നു എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് മാനദണ്ഡം അനുസരിച്ചു മാത്രമേ ഏജന്റുമാരെ ഉള്ളിലേക്ക് കടത്തി വിടുകയുള്ളൂ.
ഇന്ന് യോഗം
വോട്ടെണ്ണൽ സംബന്ധിച്ചു നിർദ്ദേശങ്ങൾ നൽകുന്നതിനായി ഇന്ന് ജില്ലയിൽ ബ്ലോക്ക് തലത്തിൽ സ്ഥാനാർത്ഥികളുടെയും മുഖ്യ ഏജന്റ്മാരുടെയും യോഗം അതാതു വരണാധികാരികളുടെ നേതൃത്വത്തിൽ നടക്കും.
24 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ജില്ലയിൽ 24 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ എന്നിവ വേറെ വേറെ കേന്ദ്രങ്ങളിൽ ആണ് എണ്ണുക. കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ എം.ടി.ഐയിലും ജില്ലാ പഞ്ചായത്തിന്റെ കുട്ടനെല്ലൂർ കോളേജിലുമാണ് നടക്കുന്നത്.
ആവശ്യമായ ജനപ്രതിനിധികൾ
111 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 1794 ജനപ്രതിനിധികളെയാണ് ജില്ലയിൽ തിരഞ്ഞെടുക്കേണ്ടത്. ജില്ലയിൽ കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും 7 മുനിസിപ്പാലിറ്റികളിലേക്കും 16 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 86 ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
വിധി കാത്ത് 7101 പേർ
7101 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കോർപ്പറേഷനിൽ 230 സ്ഥാനാർത്ഥികളും ജില്ലയിലെ മുൻസിപ്പാലിറ്റികളിൽ 964 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിൽ 107 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 769 സ്ഥാനാർഥികളും ഗ്രാമ പഞ്ചായത്തുകളിലേക്ക് 5031 സ്ഥാനാർത്ഥികളുംമത്സരിച്ചിരുന്നു.