തൃശൂർ: സ്വകാര്യ തൊഴിൽമേഖല കൂടുതൽ സ്ത്രീസൗഹൃദമാകണമെന്ന് അദാലത്തിന് ശേഷം കമ്മീഷൻ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയിലെ തൊഴിൽ ചൂഷണങ്ങൾക്ക് ഇരയായവരുടെ പരാതികൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്. 2013 ലെ സുപ്രീംകോടതി വിധി പ്രകാരം പത്ത് തൊഴിലാളികളെങ്കിലും ജോലിചെയ്യുന്ന സ്ഥാപനങ്ങൾ ഇന്റെണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണം. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്നും കമ്മീഷൻ വ്യക്തമാക്കി. വനിതാ കമ്മീഷൻ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ 15 കേസുകൾ തീർപ്പാക്കി. തൃശൂർ ജില്ലയിൽ നിന്ന് വനിതാ കമ്മീഷനിൽ ലഭിച്ച 65 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 8 കേസുകൾ പൊലീസ് റിപ്പോർട്ടിനായി അയയ്ക്കും. 22 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. ഗാർഹിക, മാനസിക സ്വഭാവത്തിലുള്ള പീഡനങ്ങൾ സംബന്ധിച്ച പരാതികളും അദാലത്തിൽ സ്വീകരിച്ചിരുന്നു. വനിതാ കമ്മീഷൻ അംഗങ്ങളായ എം.എസ് താര, ഷിജി ശിവജി, കൗൺസിലർ മാല രമൺ, അഡ്വ ബിന്ദു രഘുനാഥ്, ടി എസ് സജിത എന്നിവർ അദാലത്തിൽ പങ്കെടുത്തു.