kuthiran

തൃശൂർ: ദേശീയപാത കുതിരാൻ അപകടത്തുരുത്താകുന്നു. ഗതാഗത കുരുക്കും അപകട മരണങ്ങളും മൂലം ആയിരക്കണക്കിന് കോടി രൂപ ചിലവാക്കി നിർമ്മിച്ച ദേശീയപാതയിലൂടെയുള്ള യാത്ര ഭീതി നിറഞ്ഞതായി മാറുകയാണ്. നിരന്തരമായ അപകടങ്ങൾ മൂലം ദിവസേനയുള്ള ഗതാഗത കുരുക്കും ഏറെ ദുരിതമാണ് സൃഷ്ടിക്കുന്നത്. കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച തുരങ്കം പണിപൂർത്തിയാക്കി നൽകാൻ കരാറുകരാർ കാണിക്കുന്ന അലംഭാവവും അതോടൊപ്പം ദേശീയപാത അധികൃതരുടെ പിടിപ്പുകേടും കൂടിയായപ്പോൾ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ഏറി വരികയാണ്. കൊവിഡിനെ തുടർന്ന് സ്വകാര്യ ബസുകളുടെ എണ്ണം കുറവായിട്ടും ഗതാഗത കുരുക്കും അപകടങ്ങളും പെരുകുകയാണ്. ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണവും റോഡരികിലെ വലിയ ഗർത്തങ്ങളും പലപ്പോഴും അപകടങ്ങൾക്ക് വഴിവെയ്ക്കുന്നുണ്ട്.


വഴുക്കുംപാറയെ സൂക്ഷിക്കണം
വഴുക്കുംപാറ മേഖലയിലാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. എതാനും ആഴ്ച്ചകൾക്ക് മുമ്പ് കാർ 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. ഇന്ന് പുലർച്ചെ ഉണ്ടായ അപകടവും ഈ മേഖലയിൽ തന്നെയാണ്. ദേശീയപാതയിൽ കുതിരാൻ ഇറക്കം ഇറങ്ങിക്കൊണ്ടിരിക്കെ വഴുക്കുംപാറ കുരിശു പള്ളിയുടെ സമീപത്തുവെച്ചാണ് അപകടമുണ്ടായത് . നിയന്ത്രണം വിട്ട ചരക്കുലോറി മുന്നിൽ പോവുകയായിരുന്ന സ്‌കൂട്ടറിന് മീതെ പാഞ്ഞു കയറിയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്‌കൂട്ടറിൽ യാത്ര മരിച്ച കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശികളായ വിജീഷ് വർമ്മയും നിഖിലും. കാറിലായിരുന്നു മരിച്ച ശോഭൻ. ബൈക്കിലിടിച്ച സേഷം ടെമ്പോ ട്രാവലറിൽ ഇടിച്ച ലോറി രണ്ട് പിക്കപ്പ് വാനുകളെയും ഇടിച്ചിട്ട് കാറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു .ഹൈവേ പൊലീസിന്റെയും പീച്ചി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തന നടത്തുകയും പരുക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു . ഗുരുവായൂരിലേക്ക് കുട്ടിയുടെ ചോറൂണിന് പോകുകയായിരുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.ഇവർക്ക് കാര്യമായ പരിക്കുകളില്ല.


വാഗ്ദാനം നടക്കുമോ?
കുതിരാനിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കുന്ന തുരങ്കം ജനവരി ആദ്യം തുറന്ന് കൊടുക്കാൻ ദേശീയപാത അധികൃതർ സമ്മതിച്ചായുള്ള മുഖ്യമന്ത്രി പ്രഖ്യാപനം യാഥാർത്ഥ്യമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന മന്ത്രിമാരും നിരവധി തവണ കുതിരാൻ തുറക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം തൃശൂരിൽ മുഖ്യമന്ത്രി നടത്തിയ കേരളപര്യടനത്തിനിടെയാണ് കുതിരാൻ തുരങ്കം ജനുവരിയിൽ തുറക്കുമെന്ന് പറഞ്ഞിട്ടുള്ളത്.