ammalu-kochaniyan

മാള: സർക്കാർ ചെലവിൽ വൃദ്ധ സദനത്തിലെ ആദ്യ വിവാഹത്തിന് ഒന്നാം വാർഷികത മധുരം. കേക്ക് മുറിച്ച് ആദ്യപങ്ക് കൊച്ചനിയൻ ലക്ഷ്മിക്ക് നൽകി. ലക്ഷ്മി കൊച്ചനിയനും. ശേഷം മറ്റുള്ള അന്തേവാസികൾക്കും ജീവനക്കാർക്കും മധുരം.

കൊച്ചനിയന്റെയും ലക്ഷ്മി അമ്മാളുവിന്റെയും പ്രണയം രണ്ട് പതിറ്റാണ്ടിനൊടുവിൽ വൃദ്ധ സദനത്തിൽ സാഫല്യമായതിന്റെ ഒന്നാം വാർഷികം അങ്ങനെ പ്രണയമാധുര്യത്താൽ ലളിതം. ഇപ്പോഴും പ്രണയത്തേയും വിവാഹത്തേയും കുറിച്ച് പറയുമ്പോൾ 67 കാരിയായ അമ്മാളുവിനും 68 കാരനായ കൊച്ചനിയനും യുവത്വത്തിന്റെ പ്രസരിപ്പ്. ആ പ്രണയം പൂവണിഞ്ഞത് രാമവർമപുരം ഗവ. വൃദ്ധസദനത്തിൽ നിന്ന് നാദസ്വര മേളത്തിന്റെ അകമ്പടിയോടെയായിരുന്നു.

വധുവിന്റെ കൈ പിടിച്ചു നൽകിയത് സർക്കാരിനായി മന്ത്രി വി.എസ് സുനിൽകുമാറായിരുന്നു. വധുവിനെ താലവുമായി മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് അന്നത്തെ മേയർ അജിത വിജയനായിരുന്നു. അന്തേവാസികൾ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താൽ വാങ്ങിയ താലിമാല പൂജാരി കൊച്ചനിയന് കൈമാറി. തൃശൂർ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാൾ പതിനാറാം വയസിൽ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യർ സ്വാമിയായിരുന്നു ഭർത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തിൽ നാദസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയൻ. ഇവരുമായുള്ള സൗഹൃദത്തെ തുടർന്ന് പിന്നീട് നാദസ്വരം വായനനിർത്തി കൊച്ചനിയൻ സ്വാമിയുടെ പാചകസഹായിയായി. 20വർഷം മുമ്പ് കൃഷ്ണസ്വാമി മരണപ്പെട്ടു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനർവിവാഹം കഴിക്കാൻ കൊച്ചനിയൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അന്ന് സമ്മതിച്ചില്ല. കൊച്ചനിയൻ പിന്നീട് വിവാഹിതനായെങ്കിലും പിന്നീട് ഭാര്യ മരിച്ചു. ഇതിനിടെ മൂന്ന് വർഷം മുമ്പ് ലക്ഷ്മിയമ്മാൾ രാമവർമപുരം വൃദ്ധസദനത്തിലെത്തി.

കൊച്ചനിയൻ അമ്മാളെ കാണാനെത്താറുണ്ട്. ഇതിനിടെ ഗുരുവായൂരിൽ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി. ഇവിടെ വച്ച് ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞതോടെ കൊച്ചനിയനെ രാമവർമപുരത്ത് എത്തിച്ചു. വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിയമപരമായി വിവാഹം കഴിക്കാമെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നൽകിയിരുന്നു. ദമ്പതികൾക്ക് താമസിക്കാൻ കപ്പിൾ റൂം വേണമെന്നും തീരുമാനിച്ചിരുന്നു.

സന്തോഷത്തിലാണ്. കൊവിഡ് കാരണം ആഘോഷങ്ങൾ ഉണ്ടായില്ല. സാറ് കൊണ്ടുവന്ന കേക്ക് മുറിച്ചു. നാണക്കേട് കാരണമാണെന്ന് തോന്നുന്നു, ബന്ധുക്കളൊന്നും വരാറില്ല. വിളിക്കാറുണ്ട്. ചേട്ടന്റെ അമ്മയെ കാണാൻ ഒരു തവണ പോയി.

അമ്മാളു