കിളിമാനൂർ: നാട്ടിലെ ഓരോ ഓട്ടും പെട്ടിയിലാക്കാൻ ജാഗ്രതയോടെ സ്ഥാനാർത്ഥികൾ റോന്ത് ചുറ്റുന്നത്. ഗ്രാമീണ മേഖലകളിൽ ഓരോവോട്ടറെയും സ്ഥാനാർത്ഥികൾക്ക് നേരിട്ടറിയാം. ഗ്രാമങ്ങളിൽ സ്ഥാനാർത്ഥികൾ വോട്ടർമാരും തമ്മിൽ ഹായ് വിളിക്കപ്പുറം പരിചയം പുതുക്കൽകൂടിയാണ്. തീവ്ര രാഷ്ട്രീയ നിലപാടുകൾക്കപ്പുറം സ്ഥാനാർത്ഥിയുടെ വ്യക്തിസവിശേഷതകൾ കൂടി പരിഗണിച്ചാകും വിലപ്പെട്ട വോട്ടുകൾ വീഴുക. തീവ്ര രാഷ്ട്രീയ വോട്ടുകൾ മലപോലെ ഉറച്ചിരിക്കുമ്പോൾ സൗഹൃദ വോട്ടുകൾ ഏത് പക്ഷത്തേക്ക് ചായും എന്ന് വോട്ടെണ്ണുമ്പോഴേ അറിയാനാകൂ. നഗര സഭ പരിധികളിലെ വോട്ടർ മാർക്ക് സ്വന്തം ഡിവിഷൻ കൗൺസിലർ അഥവാ വാർഡ് അംഗത്തെ മാത്രമേ തിരഞ്ഞെടുക്കാനാകൂ. ഒരൊറ്റ വോട്ടിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകും. മറ്റൊരു വോട്ടിന് വകുപ്പില്ല. പക്ഷേ ഗ്രാമപഞ്ചായത്ത് മേഖലകളിൽ താമസിക്കുന്ന വോട്ടർമാർ വോട്ടിന്റെ കാര്യത്തിൽ അതി സമ്പന്നരാണ്. അവർക്ക് ഒന്നല്ല മൂന്നു വോട്ട് ചെയ്യാം. ആദ്യത്തേത് ഗ്രാമ പഞ്ചായത്ത് അംഗത്തിന് അടുത്തത് ബ്ലോക്ക് പഞ്ചായത്തംഗത്തിന് ഇനി ഒരെണ്ണം ജില്ലാ പഞ്ചായത്ത് അംഗത്തിന്.
ഡിജിറ്റൽ തുല്യതയിൽ സ്ഥാനാർത്ഥികൾ
നോട്ടീസ്, പോസ്റ്റർ, കട്ടൗട്ട് ഡിജിറ്റൽ പ്രചാരണ ഉപാധികൾ ഉപയോഗിക്കുന്നതിൽ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് വേർതിരിവുകളില്ല. പ്രമുഖ മുന്നണികൾ അവരുടെ 3 സ്ഥാനാർത്ഥികളുടെയും നോട്ടീസുകൾ ഒരുമിച്ച് വോട്ടർമാരിലെത്തിക്കാൻ ശ്രമിക്കാറുണ്ട്.
നേരിട്ട് കണ്ടില്ലേലും വോട്ട് തരണേ...
പേരിൽ പഞ്ചായത്ത് ഉണ്ടെങ്കിലും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പ്രചാരണ രീതികളിൽ ചെറിയ വ്യത്യാസമുണ്ട്. പഞ്ചായത്ത് അംഗത്തിന് സ്വന്തം വാർഡിലെ വോട്ടർമാരുടെ അനുഗ്രഹം മാത്രം മതി. വാർഡുകളുടെ വലിപ്പമനുസരിച്ച് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകുമെങ്കിലും ശരാശരി 1000-1500 വോട്ടർമാരെ ഉണ്ടാകു. പല വട്ടം അവരെ നേരിൽ കാണാനും വോട്ട് തേടാനും സൗഹൃദം പുതുക്കാനും സമയം വേണ്ടുവോളം. അഞ്ചോ ആറോ ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉൾപ്പെട്ടതാണ് ബ്ലോക്ക് ഡിവിഷൻ. ബ്ലോക്ക് സ്ഥാനാർത്ഥികൾക്ക് മുഴുവൻ വോട്ടർമാരെയും നേരിൽ കാണുക എളുപ്പമല്ല. എങ്കിലും മിക്ക ബ്ലോക്ക് സ്ഥാനാർത്ഥികളും തങ്ങളുടെ മുന്നണിയുടെ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾക്കൊപ്പം വീട് കയറ്റത്തിന് സമയം കണ്ടെത്താറുണ്ട്. എങ്കിലും എല്ലായിടത്തും നേരിട്ട് എത്തുക പ്രയാസം. ഒന്നിലേറെ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ. ഓരോ വോട്ടറെയും നേരിൽ കണ്ടുള്ള വോട്ട് ചോദിക്കൽ നടക്കില്ല. പ്രമുഖ വ്യക്തികളിലും സ്ഥാപനങ്ങളിലും മറ്റുമായി നേരിട്ടുള്ള വോട്ട് തേടൽ പരിമിതപ്പെടും. കൺവെൻഷനുകളും ഉച്ചഭാഷിണി അനൗൺസ്മെന്റുകളും യോഗങ്ങളും മറ്റുമാണ് പ്രചാരണ മാർഗങ്ങൾ.